കൽപറ്റ: വയനാട്ടിലെ സീറ്റുകൾ സംബന്ധിച്ച് എൽ.ഡി.എഫിൽ ധാരണ പൂർത്തിയായി. കൽപറ്റയിൽ എൽ.ജെ.ഡിയും ബേത്തരിയിലും മാനന്തവാടിയിലും സി.പി.എമ്മും മത്സരിക്കും. സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാൻ ശനിയാഴ്ച സി.പി.എം ജില്ല കമ്മിറ്റി യോഗംചേരും. മുതിർന്ന നേതാക്കൾ പങ്കെടുക്കും. അതേസമയം, കൽപറ്റ എൽ.ജെ.ഡിക്ക് നൽകിയതിൽ ജില്ല കമ്മിറ്റിയിൽ വിമർശനമുയരും. ജില്ലയിലെ ഏക ജനറൽ സീറ്റായ കൽപറ്റ സി.പി.എമ്മിെൻറ സിറ്റിങ് സീറ്റുകൂടിയാണ്.
മാനന്തവാടിയിൽ സിറ്റിങ് എം.എൽ.എ ഒ.ആർ. കേളു, സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് വിട്ടുവന്ന എം.എസ്. വിശ്വനാഥൻ എന്നിവർ സി.പി.എം സ്ഥാനാർഥികളാണ്. എൽ.ജെ.ഡിയിൽ കൽപറ്റയിലെ സ്ഥാനാർഥിചർച്ച വഴിമുട്ടിനിൽക്കുകയാണ്. പല പേരുകളും പുറത്തുപറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ശ്രേയാംസ് കുമാർ അന്തിമതീരുമാനം പ്രഖ്യാപിക്കും. കോൺഗ്രസ് വിട്ട് എൽ.ജെ.ഡിയിൽ ചേർന്ന പി.കെ. അനിൽകുമാർ ശനിയാഴ്ച കൽപറ്റയിൽ ലയനസമ്മേളനം നടത്തുന്നുണ്ട്. കൽപറ്റ സീറ്റിെൻറ കാര്യത്തിൽ എൽ.ജെ.ഡിയിലും വിവിധ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ജില്ല നേതാക്കൾ ശനിയാഴ്ച സംസ്ഥാന പ്രസിഡൻറുമായി സ്ഥാനാർഥി ചർച്ചയിൽ വ്യക്തത വരുത്തും. സി.പി.എം നിയോജകമണ്ഡലം യോഗങ്ങൾ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ ചേരും. സംസ്ഥാന, ജില്ല കമ്മിറ്റി തീരുമാനങ്ങൾ അംഗീകരിക്കുന്നതോടെ എൽ.ഡി.എഫ് ചർച്ചകൾ പൂർത്തിയാവും.
കൽപറ്റയിൽ സിറ്റിങ് എം.എൽ.എ സി.കെ. ശശീന്ദ്രന് വീണ്ടും സീറ്റ് നൽകാതെ എൽ.ജെ.ഡിക്ക് സീറ്റ് നൽകിയതിൽ പാർട്ടിക്കുള്ളിൽ 'അന്തർധാര' ഉണ്ടാകുമോ എന്നകാര്യം പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്യുന്നുണ്ട്.
യുവജനനേതാക്കളടക്കം കൽപറ്റ സീറ്റിന് കരുക്കൾ നീക്കുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റയിൽപോലും കാര്യമായ ചർച്ചകൾ നടത്താതെ സീറ്റ് എൽ.ജെ.ഡിയുടെ കോർട്ടിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.