കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി.പി. ജോണ്‍, ഡ്രൈവിങ് അറിയില്ലെന്നും ലൈസന്‍സുമില്ലെന്നും മന്ത്രി

ന്യൂഡൽഹി: തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും ഗതാഗതമന്ത്രി സി.പി. ജോൺ. റോഡ് സേഫ്റ്റിയും ഡ്രൈവിങ്ങും പാഠ്യപദ്ധതിയിൽ (കരിക്കുലം) ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി സി.പി. ജോൺ.

18 വയസ്സിന് മുകളിലുള്ളവർ ഡ്രൈവിങ് അറിഞ്ഞിരിക്കണം. കെ.ടി.ഡി.എഫ്.സിയെ മികച്ച ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാക്കി മാറ്റുമെന്നും റോഡ് സേഫ്റ്റി ക്യാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളുടെ നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രം, ഇ-ചലാൻ സംയോജനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി അദ്ദേഹം ചർച്ച നടത്തി.

കേന്ദ്രമന്ത്രിയിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്നും പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വാഹൻ-സാരഥി സേവനങ്ങളെ ആവർത്തിച്ചു ബാധിക്കുന്ന പ്രവർത്തന തടസ്സങ്ങൾ കേന്ദ്രമന്ത്രി ഗൗരവപൂർവം പരിഗണിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ എൻ.ഐ.സിക്ക് (NIC) നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായുള്ള 'സാരഥി' പോർട്ടൽ പണിമുടക്കി. സാങ്കേതിക തകരാർ കാരണം നിരവധി ഉദ്യോഗാർഥികൾ ദുരിതത്തിലായിരുന്നു. സംസ്ഥാനത്തുടനീളം നടത്താനിരുന്ന ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ മുടങ്ങി. പോർട്ടൽ എപ്പോൾ ശരിയാകുമെന്നോ പരീക്ഷ നടത്താൻ സാധിക്കുമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുന്നില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.

സാരഥി പോർട്ടലിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റേയും ഇത്തരം തകരാറുകൾ പരിഹരിക്കുന്നതിന്റേയും പൂർണ ചുമതല നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ്. രണ്ടു ദിവസമായി പോർട്ടൽ പണിമുടക്കിയിട്ടും തകരാർ പരിഹരിക്കുന്നതിന് എൻ.ഐ.സിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തരമായി പ്രശ്നപരിഹാരം കാണേണ്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് വലിയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.

പോർട്ടലിന്റെ നിയന്ത്രണം എൻ.ഐ.സിക്ക് ആയതിനാൽ മോട്ടോർ വാഹന വകുപ്പിനും വിഷയത്തിൽ നേരിട്ട് ഇടപെടാൻ പരിമിതിയുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പോർട്ടൽ എപ്പോൾ സാധാരണ നിലയിലാകുമെന്ന് കൃത്യമായ മറുപടി നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തുടനീളമുള്ള മിക്ക ഓഫിസുകളിലും സ്ഥിതി സമാനമാണ്.

Tags:    
News Summary - CP John meets Union Road Transport Minister Nitin Gadkari, says he doesn't know how to drive and doesn't have a license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.