ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല; ഭരണഘടനാ ബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാൽ ഹരജി മാറ്റി

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടന ബെഞ്ചിലെ വാദം നീണ്ടുപോകുന്നതാണ് ഹരജി മാറ്റാൻ കാരണം.

നേരത്തെ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹരജികൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിലെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ തുടരുകയാണ്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാലേ മറ്റു ഹരജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2017 ആഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.

കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം.വി. രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു. പിണറായി വിജയൻ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

Tags:    
News Summary - Lavalin case will not be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.