തിരുവനന്തപുരം: പട്ടയഭൂമിയില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തിയ നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള ചട്ടഭേദഗതിയുടെ വിജ്ഞാപനം അടുത്തയാഴ്ച ആദ്യം പുറത്തിറങ്ങുമെന്ന് മന്ത്രി കെ. രാജന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ച വീടുകള്‍ മാത്രമേ ക്രമവത്കരിക്കൂ. പട്ടയ ഭൂമിയില്‍ വീട് നിര്‍മിക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍ അത്തരം വീടുകള്‍ പുതുതായി ക്രമവത്കരിക്കേണ്ടതില്ല.
1964ലെയും 1993ലെയും ചട്ടഭേദഗതികള്‍ പ്രകാരം നൽകിയ പട്ടയങ്ങള്‍ ഭൂരിഭാഗവും വീടിനും കൃഷിക്കുമാണ്. റബർ കൃഷിക്കുമാത്രമായി പട്ടയം നൽകിയ ഭൂമിയില്‍ വ്യവസ്ഥകൾക്കുവിരുദ്ധമായി നിര്‍മിച്ച വീടുകള്‍ ക്രമവത്കരിക്കേണ്ടിവരും. പൊതുസ്ഥിതി പരിശോധിച്ചാല്‍ പട്ടയഭൂമിയിലെ 95 ശതമാനം വീടുകളും ക്രമവത്കരിക്കേണ്ടിവരില്ല. ഭൂപതിവ് നിയമഭേദഗതിക്ക് അനുസരിച്ച് തയാറാക്കിയ ചട്ടങ്ങള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ഇത് വിജ്ഞാപനമായി പുറത്തിറങ്ങുന്നതോടെ റവന്യൂ വകുപ്പിന്റെ ‘റെലിസ്’ പോര്‍ട്ടല്‍ വഴി ക്രമവത്കരണത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങും.
പട്ടയഭൂമിയില്‍ വിനോദസഞ്ചാര ആവശ്യത്തിനുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാന്‍ ന്യായവിലയുടെ അഞ്ചുശതമാനം അടച്ചാല്‍ മതിയെന്ന സബ്ജക്ട് കമ്മിറ്റി നിർദേശിച്ച ഭേദഗതി വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തും. നേരത്തേ ഇതിന് പത്ത് ശതമാനമായിരുന്നു ഫീസ്. സ്വകാര്യ ആശുപത്രികള്‍ ക്രമവത്കരിക്കാനുള്ള ഫീസിലും മാറ്റം വരുത്തി. 3000 ചതുരശ്ര അടിവരെയുള്ള ആശുപത്രി നിര്‍മാണം സൗജന്യമായി ക്രമവത്കരിക്കും. 3000ത്തിന് മുകളില്‍ ന്യായവിലയുടെ പത്തുശതമാനം അടയ്ക്കണം.
ആശുപത്രി കെട്ടിടങ്ങള്‍ക്കെല്ലാം പത്ത് ശതമാനമാണ് നേത്തേ നിശ്ചയിച്ചിരുന്നത്. പട്ടയരേഖ ഇല്ലാത്തവര്‍ക്ക് അതിന്റെ പകര്‍പ്പോ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കി ക്രമവത്കരണം നടത്താം. ഭൂപതിവ് ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പുതിയ ഓഫിസ് തുറക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.