റാബിയ

കാറിടിച്ച് കുടുംബശ്രീ പ്രവർത്തകക്ക് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം ലോറി ഡ്രൈവർ പിന്തുടർന്ന് തടഞ്ഞ് നിർത്തി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സണും പഞ്ചായത്ത് ജനകീയ ഹോട്ടൽ ജീവനക്കാരിയുമായ റാബിയ (50) കാറിടിച്ച് മരിച്ചു. ശാന്തിപുരം ബ്ലാഹയിൽ അഷറഫിന്‍റെ ഭാര്യയും കരൂപ്പടന്ന നെല്ലൂപറമ്പിൽ അബ്ദുൽ കാദറിന്‍റെ മകളുമാണ്.

അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പിറകെ വന്ന മിനിലോറി ഡ്രൈവർ പിന്തുടർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു. കാർ ഓടിച്ചിരുന്ന തൃശൂർ അരിമ്പൂർ വെളുത്തൂർ കാനത്ത് ദിവാസിനെ മതിലകം പൊലീസ് കസ്റ്ററ്റഡിയിലെടുത്തു.

ദേശീയപാത 66ൽ എസ്.എൻ പുരം പള്ളിനട വടക്കുഭാഗത്ത് ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. 25ാംകല്ലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പോയി റോഡിന്‍റെ പടിഞ്ഞാറ് ഭാഗം ചേർന്ന് പഞ്ചായത്ത് കാന്‍റീനിലേക്ക് നടന്നു വരികയായിരുന്നു റാബിയ. വടക്കുഭാഗത്ത് നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റാബിയയെ ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ എസ്.എൻ പുരം വില്ലേജ് കമ്മിറ്റി അംഗമാണ്. ജീവിത പ്രയാസങ്ങൾ താണ്ടി പണിതീർത്ത വീടിന്‍റെ ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് റാബിയയുടെ ദാരുണാന്ത്യം.

മൃതദേഹം മോഡേൺ ആശുപത്രിയിൽ. ഖബറടക്കം ഞായറാഴ്ച സാഹിബിന്‍റെ പള്ളി ഖബർസ്ഥാനിൽ. മക്കൾ: ഹസ്ന, ആഷിക് (ദുബൈ). മരുമകൻ: അൻഷാദ്. 

Tags:    
News Summary - kudumbasree activist died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.