കോട്ടക്കൽ: മന്ത്രി കെ.ടി. ജലീലിനെ തടഞ്ഞുവെക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി വ്യാജ പ്രചാരണം നടത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൽപകഞ്ചേരിയിൽ പിടിയിൽ. പെരുമണ്ണ താളിക്കാടൻ മുഹ്സിൻ (24), വെന്നിയൂർ കല്ലിങ്ങഞ്ഞൊടി ഇല്യാസ് (40) എന്നിവരെയാണ് എസ്.എച്ച്.ഒ പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്.
സേലത്ത് ഒളിവിലായിരുന്ന ഒന്നാം പ്രതി മുഹ്സിനെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിയോട് കയർത്ത് സംസാരിച്ചതും തടഞ്ഞ് നിർത്തിയതും മുഹ്സിനാണെന്ന് പൊലീസ് അറിയിച്ചു. ഈ സമയം കാറിലെത്തിയ ഇല്യാസ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി വാളക്കുളം മുസ്ലിം ലീഗ് വാട്സ് ആപ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇല്യാസ് വാളക്കുളത്തെ സജീവ ലീഗ് പ്രവർത്തകനും മുഹ്സിൻ ലീഗ് അനുഭാവിയുമാണ്. പെരുമണ്ണ വാളക്കുളം സ്വദേശി കുറുങ്കാട്ടുപറമ്പിൽ അയൂബിനെ (37) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസിലെ മൂന്നുപേരും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെരുമണ്ണ ചെട്ടിയാംകിണറിലായിരുന്നു സംഭവം. ഇരുചക്ര വാഹനം വീണുകിടക്കുന്നത് ആ വഴി വന്ന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും വാഹനം നിർത്തി ബൈക്ക് യാത്രികരോട് വിവരമന്വേഷിക്കുകയും ചെയ്തു. പരിക്കില്ലെന്നും പോവുകയാണെന്നും യാത്രികർ മന്ത്രിയെ അറിയിച്ചു. ഇതിനിടെ സമീപത്തെത്തിയവർ മന്ത്രിയുടെ വാഹനമാണ് ബൈക്ക് യാത്രികരെ ഇടിച്ചതെന്ന് പറഞ്ഞ് തട്ടിക്കയറുകയും വ്യാജപ്രചാരണം നടത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.