കോഴിക്കോട്: കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് തുടങ്ങിയ സര്‍വീസുകള ില് പരമാവധി ആളെ കയറ്റാന്‍ നിര്‍ദേശം. കൂടുതല്‍ വരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടിയ ാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് വെല്ലുവിളിയാകുന്ന നിയമവിരുദ്ധ നടപടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത്.
സൂപ്പര്‍ക്ളാസ് സര്‍വീസുകള്‍ക്ക് ഒപ്പമുളള നിരക്ക് കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തിയും സമയം മാറ്റിയുമ ാണ് കൂടുതല്‍ ആളുകളെ നിരക്കു കൂടിയ ബസുകളിലേക്ക് എത്തിക്കുന്നത്. കെ.എസ്.ആര്.ടി.സി. കുത്തക സര്‍വീസ് നടത്തുന്നയിടങ്ങളിലാണ് നിര്‍ദേശം നടപ്പാക്കുന്നത്. ദീര്‍ഘദൂര ഫാസ്റ്റുകള്‍ നിര്‍ത്തി ചെയിന്‍ സര്‍വീസ് ആരംഭിച്ച ഉത്തരവിന് പിന്നാലെയാണ് കൊള്ളലാഭമുണ്ടാക്കാനുള്ള നിര്‍ദേശം എത്തിയത്.
സ്വകാര്യ ബസുകളുമായി മല്‍സരിക്കുന്ന കോഴിക്കോട്-തൃശൂര്‍, എറണാകുളം-കട്ടപ്പന, എറണാകുളം-കുമളി,കോട്ടയം- കുമളി, തൃശൂർ- പാലക്കാട് റൂട്ടുകളില്‍ ഫാസ്റ്റിന്‍െറ വേഗവും ഓര്‍ഡിനറി നിരക്കുമുള്ള ബസുകള്‍ ഓടിക്കുന്ന കെ.എസ്.ആര്.ടി.സി. തിരുവനന്തപുരം-കൊട്ടാരക്കര, കൊട്ടാരക്കര-കോട്ടയം തുടങ്ങി ഡസന്‍ കണക്കിന് കുത്തക റൂട്ടുകളില്‍ ബഹുഭൂരിപക്ഷവും ഫാസ്റ്റ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇതിന് പുറമെയാണ് പുതിയ കൊള്ളയടി.
യാത്രക്കാര്‍ക്ക് സുഖകരമായ യാത്രക്കും അതിവേഗ സര്‍വീസും ലഭ്യമാക്കാനാണ് സൂപ്പര്‍ക്ളാസ് സര്‍വീസുകള്‍ തുടങ്ങിയത്. സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിേലക്കുള്ള സര്‍വീസുകളില്‍ യാത്രക്കാരെ നിര്ത്തിക്കൊണ്ടുപോകരുതെന്നാണ് നിയമം. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇത്തരം സര്‍വീസുകളിൽ അധിക കൂലി ഈടാക്കുന്നത്.
എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഈ നിയമം മാറ്റി യാത്രികരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നു. നിലവിലെ നിയമമനുസരിച്ച് മൊത്തം സീറ്റിന്‍െറ 25 ശതമാനം മാത്രമെ സ്റ്റാന്റിങ് അനുവദിക്കാനാവൂ. ഓര്‍ഡിനറി സര്‍വീസുകള്‍ക്കും ഈ നിയമം ബാധകമാണ്.
ഈ തരത്തില്‍ യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് ലാഭകരമായി പ്രവര്‍ത്തിക്കാനാവും വിധം യാത്രക്കൂലിയും നിശ്ചയിച്ചിട്ടുള്ളത്. തിരക്കേറിയ റോഡിലൂടെ ഒരുകിലോമീറ്റര്‍ ഒാടാന്‍ ഒന്നര മിനിറ്റ് വരെ മാത്രമാണ് സൂപ്പര്‍ക്ളാസ് സര്‍വീസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
തിങ്ങി നിറഞ്ഞ ബസ് അതിവേഗം പായിക്കുന്നത് അപകഖ കാരണമാകുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. അപകടമുണ്ടായാല്‍ മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കൂടുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.