ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാന്‍റെ വിജയം എൽ.ഡി.എഫിന്‍റെ മതനിരപേക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മൃദുഹിന്ദുത്വമല്ല, മതനിരപേക്ഷതയാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന സന്ദേശമാണ് തെരെഞ്ഞടുപ്പ് വിജയം വിളിച്ചു പറയുന്നത്. കർണാടകയിൽ കോൺഗ്രസിന് നേരിട്ടത് പോലെയുള്ള പരാജയമാണ് ചെങ്ങന്നൂരിലുണ്ടായത്. ഇനിയെങ്കിലും മൃദുഹിന്ദുത്വത്തിൽ നിന്ന് കോൺഗ്രസ് പിൻമാറണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് നേതൃത്വം കെ.എം മാണിയെ കൊണ്ടുവന്നിട്ടും കേരള കോൺഗ്രസ് അണികൾ പോലും അദ്ദേഹത്തിന്‍റെ ആഹ്വാനം ചെവികൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ നിന്നും സി.പിഎമ്മിനെ ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അതിനാൽ തന്നെ അതിന്‍റെ തുടക്കം ചെങ്ങന്നൂരിൽ നിന്നായിരിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. ഇതിനായി എല്ലാ സന്നാഹങ്ങളും അവർ ഒരുക്കി. എന്നിട്ടും ബി.ജെ.പിയുടെ വളർച്ച പടവലങ്ങപോലെ താഴോട്ടാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.