'സംഘടനയെ തകർക്കാൻ ശ്രമം,തുടർച്ചയായി ചട്ടങ്ങൾ ലംഘിച്ചു': അൻസിബക്ക് 'അമ്മ'യുടെ കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. മുൻ ഭാരവാഹിയും നടിയുമായ അൻസിബ ഹസന് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖങ്ങൾ നൽകി സംഘടനയെ തകർക്കാൻ അൻസിബ ശ്രമിച്ചുവെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. ഉന്നയിച്ച കാര്യങ്ങളിൽ ഈ മാസം 17-ാം തീയതിക്കുള്ളിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

തുടർച്ചയായി സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് അൻസിബ മുന്നോട്ട് പോകുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയുടെ പ്രതിച്ഛായയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ അവസരമുണ്ടായിട്ടും അതിന് മുതിർന്നില്ല. തർക്കവിഷയങ്ങൾ ഉയർന്നുവന്നപ്പോൾ ചർച്ചകൾക്കായി നേരിട്ട് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും അൻസിബ അതിന് തയ്യാറായില്ലെന്നും 'അമ്മ' നേതൃത്വം കുറ്റപ്പെടുത്തുന്നു.

'അമ്മ'യുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. മതസ്ഥാപന സംഘടനയുടെ പരിപാടിക്ക് സ്പോൺസറാകുന്നതിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെയുള്ള ചില ഭാരവാഹികൾ ശക്തമായി എതിർത്തിരുന്നു. ഈ തർക്കങ്ങൾക്ക് പിന്നാലെ, കുടുംബസംഗമം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ അൻസിബ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലും ഔദ്യോഗിക തിരക്കുകളാലുമാണ് അൻസിബ രാജിവെച്ചതെന്നായിരുന്നു 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോൻ അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ പുതിയ കാരണം കാണിക്കൽ നോട്ടീസ് പുറത്തുവന്നതോടെ സംഘടനയ്ക്കുള്ളിലെ ഭിന്നത പരസ്യമായിരിക്കുകയാണ്.

Tags:    
News Summary - Attempt to destroy the organization': 'AMMA' issues notice to Ansiba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.