തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ് ആണ് ഉത്തരവിറക്കിയത്. ഓർഡിനറി ബസിൽ 15ാം തീയതി മുതലാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുക. കെ.എസ്.ആർ.ടി.സിക്കുള്ള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും ട്രഷറിയിൽനിന്ന് പണം എത്തുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉപയോഗിക്കാനാകും. പദ്ധതിയുടെ നിർവഹണവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയായിരിക്കും തുടർനടപടികൾ ആവിഷ്കരിക്കുക. പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. കെ.എസ്.ആർ.ടി.സിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവു തുകകളും ഉറപ്പുവരുത്തി സുഗമമായ ഒരു ക്യാഷ് ട്രാൻസ്ഫർ-ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനം നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനുള്ള ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള നടപടി കെ.എസ്.ആർ.ടി.സി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ മുൻകൂർ തുക അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇന്ധന സബ്സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചർച്ച നടത്തുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച് ഓരോ മാസത്തിന്റെ അവസാനം ചെലവായ തുക കെ.എസ്.ആർ.ടി.സിക്ക് നൽകാനാണ് സർക്കാർ ആലോചിച്ചിരുന്നത്. മുൻകൂർ പണം നൽകിയില്ലെങ്കിൽ അത് കോർപറേഷനെ ആകെ ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.
45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ മൂന്ന് രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം സംഭവിക്കും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികൾ ഒഴിവാക്കുമോയെന്ന ആശങ്ക കെ.എസ്.ആർ.ടി.സിക്കുണ്ട്. ഒന്നുകിൽ മുൻകൂറായി പണം നൽകണം. അല്ലെങ്കിൽ ഓരോ ദിവസവും ടിക്കറ്റുകൾ നോക്കി ചെലവായ തുക നൽകണമെന്നാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുവെക്കുന്ന ആവശ്യം. ഈ കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.