കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം/കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ല പ്രസിഡൻറ് സ്ഥാനം രാജി വെച്ച് ജോസഫ് വിഭാഗത്തിന് നൽകണമെന്ന യു.ഡി.എഫ് തീരുമാനം അനുസരിക്കാൻ തയാറാകാതിരുന്നതിനെ തുടർന്നാണ് നടപടി.

ജോസ്. കെ. മാണി വിഭാഗത്തിന് യു.ഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന് മുന്നണി കൺവീനർ ബന്നി ബെഹന്നാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറയും മറ്റ് ഘടകകക്ഷികളുടേയും കൂട്ടായ തീരുമാനമാണിത്. ഇനി ജോസ് കെ.മാണി വിഭാഗവുമായി ചർച്ചയില്ല. യു.ഡി.എഫ് യോഗത്തിലേക്ക് അവരെ വിളിക്കില്ലെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.

അതേസമയം, പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോവുകയാണെന്നാണ് സൂചന. നാലുമണിക്ക് ജോസ് കെ. മാണി വിളിച്ചുചേർത്തിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് മൂന്നുനാല് തവണ എൽ.ഡി.എഫ് നേതാക്കളുമായി ജോസ് വിഭാഗം ചർച്ച നടത്തിയിരുന്നു.

യു.ഡി.എഫ് കടുത്ത നടപടി എടുക്കുമെന്ന സൂചന ലഭിച്ചിട്ടും ജോസ് വിഭാഗം നിലപാടിൽ മാറ്റം വരുത്താൻ തയാറാകാഞ്ഞത് ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച വ്യക്തമായ ഉറപ്പ് എൽ.ഡി.എഫ് നേതാക്കളിൽ നിന്ന് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണെന്നും വിലയിരുത്തപ്പെടുന്നു.

യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോട്ടയം ജില്ല പഞ്ചായത്തിൽ അവസാന ഒരുവർഷം കേരള കോൺഗ്രസിന് എന്ന യു.ഡി.എഫിലെ നേരത്തേയുള്ള ധാരണ അനുസരിച്ച് 2019 ജൂലൈയിലാണ് കോൺഗ്രസ് സ്ഥാനം രാജിവെച്ചത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ പ്രസിഡൻറ് സ്ഥാനത്തിനായി പോരടിച്ചെങ്കിലും കോൺഗ്രസ് ഇടപെട്ട് ജോസ് വിഭാഗത്തിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു.

തുടർന്ന് നിരവധി തവണ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ജോസ് വിഭാഗവും ജോസഫ് വിഭാഗവും ഭരണം പങ്കിടണമെന്ന് യു.ഡി.എഫ് ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ജോസ് വിഭാഗം രാജി വെക്കാൻ തയാറാവാത്തതിനാൽ ജോസഫ് വിഭാഗം ഈ വിഷയം മുന്നണിയിൽ ഉയർത്തുകയായിരുന്നു. പല തവണ ചർച്ച നടത്തിയെങ്കിലും വഴങ്ങാൻ ജോസ് വിഭാഗം തയാറായില്ല. ഇത്തരത്തിൽ ഒരു ധാരണയില്ലെന്നാണ് ജോസ് വിഭാഗം പറയുന്നത്. യാതൊരു വിധത്തിലും മുന്നണി തീരുമാനത്തിന് വഴങ്ങാതായതോടെയാണ് യു.ഡി.എഫ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

യു.ഡി.എഫ ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. അതേസമയം, മുന്നണി ചേരാതെയെടുത്ത തീരുമാനമാണിതെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. 

Tags:    
News Summary - kerala congress jose k mani wing dismissed from udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.