കൊച്ചി: മരുന്നുകളുടെ വിലക്കിഴിവ് സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ അവ്യക്തമായ അവകാശവാദങ്ങൾ ഉൾക്കൊള്ളുന്നതോ ആയ ഡിസ്കൗണ്ട് ബോർഡുകൾക്കെതിരെ അംഗങ്ങൾക്ക് നിർദേശവുമായി മരുന്ന് വ്യാപാരികളുടെ സംഘടനയായ ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ). ഇത്തരം ബോർഡുകൾ ശ്രദ്ധയിൽപെട്ടാൽ ഡ്രഗ്ഗ് ഇൻസ്പെക്ടർമാരെയും ലൈസൻസിങ് അതോറിറ്റികളെയും രേഖാമൂലം അറിയിക്കുകയും നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും വേണമെന്നാണ് സംഘടന അംഗങ്ങൾക്ക് നൽകിയ നിർദേശം.
മെഡിക്കൽ ഷോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ പരസ്യങ്ങൾ, വിലക്കിഴിവ് ബോർഡുകൾ എന്നിവ പ്രദർശിപ്പിക്കുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന്റെയും ഹൈകോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എല്ലാ ലൈസൻസിങ് അതോറിറ്റികൾക്കും ഡ്രഗ് ഇൻസ്പെക്ടർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷൻ നടപടി.
റീട്ടെയിൽ വ്യാപാരികൾക്ക് 14 ശതമാനം മാത്രം ലാഭം ലഭിക്കുന്ന ഇൻസുലിൻ പോലുള്ള മരുന്നുകൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട് നൽകുമെന്ന് അവകാശപ്പെടുന്നതിന്റെ യാഥാർഥ്യവും മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍. മോഹന്‍, ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.