മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലികുട്ടി. മലപ്പുറത്ത് ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന്റെ തുടർകാര്യങ്ങൾക്കായി സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി.
ഒരാഴ്ചയാകുമ്പോഴേക്കും കേരളത്തിൽ ഭരണ സ്തംഭനമുണ്ടായി എന്ന് പറയാനാവില്ല. ഇനി ഭരിക്കാൻ പോകുന്നത് യു.ഡി.എഫാണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. അതുകൊണ്ടവർ കാത്തിരിക്കും. ഡൽഹിയിൽനിന്നുള്ള തീരുമാനം വൈകില്ലെന്നാണ് കരുതുന്നത്. പ്രഖ്യാപനം വന്നുകഴിഞ്ഞാൽ ബാക്കി കാര്യങ്ങൾ സാദിഖലി തങ്ങൾ നിങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെയാണോ ലീഗ് പിന്തുണക്കുന്നത് എന്ന ചോദ്യത്തോട് കുഞ്ഞാലികുട്ടി പ്രതികരിക്കാൻ തയ്യാറായില്ല.
അതേസമയം, കേരള മുഖ്യമന്ത്രി ആരെന്ന അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകുമെന്നാണ് കരുതുന്നത്. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. നിലവിൽ ഹൈകമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. എ.ഐ.സി.സി അധ്യക്ഷന്‍റെ കൂടി അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.