തൊടുപുഴ: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത വിലയിരുത്താൻ ഇന്റഗ്രിറ്റി ഇൻഡക്സിങ്ങ് (വിശ്വസ്ത സൂചിക) സംവിധാനമൊരുക്കാൻ വിജിലൻസ്. സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെയുള്ള അഴിമതി പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള സമഗ്ര കർമ്മ പദ്ധതിയുടെ ഭാഗമായാണിത്.
അഴിമതി നടന്നതിന് ശേഷം ഇടപെടുന്നതിന് പകരം അഴിമതി നടക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ‘പ്രോജക്ട് സീറോ’ പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. നിലവിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്ന ലിസ്റ്റ് മറ്റ് വകുപ്പുകളുമായി പങ്കുവെച്ചിരുന്നില്ല. ഇത് മൂലം ഇത്തരക്കാരായ ഉദ്യോഗസ്ഥർ പലപ്പോഴും സുപ്രധാനമായ തസ്തികകളിലടക്കം നിയമിക്കപ്പെടുന്ന സാഹചര്യമുണ്ട്.
ഇത് ഒഴിവാക്കാനാണ് സത്യ സന്ധതയെയും ഔദ്യോഗിക കൃത്യ വിലോപത്തെയും കുറിച്ച് പരാതികളോ സംശയങ്ങളോ നില നിൽക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബന്ധപ്പെട്ട വ്യക്തികളുമായി ആലോചിച്ച ശേഷം ഉദ്യോഗസ്ഥരുടെ വിശ്വാസ്യത വിലയിരുത്തുന്ന പട്ടിക തയാറാക്കാൻ ലക്ഷ്യമിടുന്നത്. ഇതു കൂടാതെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി എല്ലാ വകുപ്പുകളിലും എ.ഐ നിരീക്ഷണം ഒരുക്കും. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പരാതി വിശകലനം, സംശയാസ്പദ ഇടപാടുകളുടെ ഡാറ്റാ അനലിറ്റിക്സ്, റിസ്ക് മാപ്പിങ്ങ്, ഡിജിറ്റൽ ഡാഷ്ബോർഡുകൾ, ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ പരാതി സംവിധാനം, ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ റിപ്പോർട്ടിങ്ങ് ഏകീകൃത കേസ് മാനേജ്മെന്റ് സംവിധാനം, റിയൽ ടൈം നിരീക്ഷണം, പ്രത്യേക സൈബർ വിജിലൻസ് യൂണിറ്റ് എന്നിവയും സജ്ജമാക്കും. പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് മൊബൈൽ ആപ്പും വെബ് പോർട്ടലും ഉൾപ്പെടുന്ന പരാതി പരിഹാര സംവിധാനങ്ങളും ഏർപ്പെടുത്തുന്നതും പദ്ധതിയിലുണ്ട് . ഇതിലേക്കായി സിറ്റിസൺ-സെൻട്രിക് കബ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ ഒരു സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പരാതിക്കാരുടെ സ്വകാര്യതയും, വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തും. പരാതികളോടൊപ്പം ചിത്രങ്ങൾ, ശബ്ദരേഖകൾ, വീഡിയോകൾ തുടങ്ങിയ അനുബന്ധ തെളിവുകൾ സമർപ്പിക്കാനാകും.
പൊതുജനങ്ങളുടെ വിശ്വാസവും, സുതാര്യതയും വർധിപ്പിക്കുന്നതിനായി പരാതി-ട്രാക്കിങ്ങ് സംവിധാനവും, ഫീഡ്ബാക്ക് സംവിധാനവും ഇതിൽ ഉൾപ്പെടുത്തും. കൂടാതെ, പരാതികളുടെ ആഴത്തിലുള്ള വിശകലനത്തിനായി നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതും ലക്ഷ്യമാണ്.
ഇത് കൂടാതെ നിലവിലുള്ള അന്വേഷണങ്ങളെയും പരിശോധനകളെയും തടസപ്പെടുത്തുന്ന രീതിയിൽ വിവിധ ഇടങ്ങളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനായി നൂറ് ദിവസത്തെ പ്രേത്യക ക്ലിയറൻസ് ഡ്രൈവ് നടത്താനും വിജിലൻസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.