തിരുവനന്തപുരം: സ്ത്രീ സുരക്ഷ പെൻഷൻ തടഞ്ഞ സർക്കാർ നടപടി 16 ലക്ഷം സ്ത്രീകളോടുള്ള ക്രൂരതയും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമെന്ന് പ്രതിപക്ഷം. സ്ത്രീകളോടുള്ള അനുകമ്പ പറയുന്നവർ ഭരിച്ചപ്പോൾ സമരംചെയ്ത ആശാവർക്കർമാരോടുള്ള സമീപനം എന്തായിരുന്നുവെന്നും തലമുണ്ഡനം ചെയ്ത അവരെ പാട്ട പെറുക്കികളെന്ന് പരിഹസിച്ചില്ലേയെന്നും മുഖ്യമന്ത്രി. നിയമസഭയിൽ സ്ത്രീസുരക്ഷ പെൻഷൻ മുടങ്ങിയ വിഷയത്തിലെ അടിയന്തര പ്രമേയാനുമതി തേടിയുള്ള നോട്ടീസ് ചർച്ചയിലായിരുന്നു വാദപ്രതിവാദം.
കൃത്യമായി പരിശോധന നടത്തി ഉറപ്പുവരുത്തിയാണ് പട്ടിക തയാറാക്കിയതെന്നും പരിശോധന ഉണ്ടായില്ലെന്ന വിമർശനം ശരിയല്ലെന്നും നോട്ടീസ് അവതരിപ്പിച്ച് എ.സി. മൊയ്തീൻ പറഞ്ഞു. നാടിന്റെ അംഗീകാരത്തോടെ നടത്തിയ പദ്ധതിയെ എന്തിനാണ് സംശയത്തോടെ വീക്ഷിക്കുന്നത്. അന്യായം നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. എന്നുകരുതി പാവപ്പെട്ടവരുടെ ആനുകൂല്യം എന്തിനാണ് തടഞ്ഞുവെച്ചത്. സാമൂഹിക ക്ഷേമ പെൻഷനിൽ ആക്ഷേപം ഉണ്ടെന്ന് കരുതി ആ പദ്ധതിയാകെ നിർത്തിവെച്ചിട്ടാണോ പരിശോധന നടത്തുന്നത്.
16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീര് കാണാൻ സർക്കാർ ഇത്രയേറെ ആഗ്രഹിക്കുകയാണോയെന്നും എ.സി മൊയ്തീൻ ചോദിച്ചു. 10 വർഷം ഭരിച്ചിട്ട് സ്ത്രീകളോട് സ്നേഹം പങ്കുവെച്ചത് ഈ തെരഞ്ഞെടുപ്പ് കാലത്താണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിച്ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടിയപ്പോഴാണ് ഇങ്ങനെയൊരു പെൻഷൻ കൊടുക്കാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള കമീഷനെ വെച്ചതും പോകുന്ന പോക്കിലാണ്. സാമൂഹിക സുരക്ഷ പെൻഷൻ എൽ.ഡി.എഫ് കൊടുത്തെങ്കിലും കടമെടുത്താണ്. 16 മാസത്തെ പെൻഷന് തുല്യമായ 17,000 കോടിയാണ് പെൻഷൻ കമ്പനിയുടെ കടം. ഇത് യു.ഡി.എഫ് സർക്കാർ നൽകണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.