കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന അനിശ്ചിതത്വം ഉടൻ അവസാനമാകുമെന്ന സൂചനകൾക്കിടെ, കെ.സി വേണുഗോപാൽ എം.പിയെ ഖാർഗെയുടെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കെ.സിയുമായി സംസാരിക്കും.
കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് ഏതാനും മണിക്കൂറുകൾക്കകം പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
നിലവിൽ ഹൈകമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. എ.ഐ.സി.സി അധ്യക്ഷന്‍റെ കൂടി അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്.
പ്രഖ്യാപനത്തിനു മുമ്പായി ഘടകകക്ഷികളോട് ഒരിക്കൽകൂടി അഭിപ്രായം ആരാഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഘടകകക്ഷികളുടെ നിലപാടുകളും സോണിയ ഗാന്ധി ആരാഞ്ഞു.
വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന ഉറച്ച നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. സതീശനെ പിന്തുണക്കുന്നതിലുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയും നിലവിലെ പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന കാര്യവും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമ്പോൾ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം നിർണായകമാകും. സോണിയ ഗാന്ധി ഇതിനോടകം തന്നെ ആന്റണിയുമായി വിശദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രി പദവിക്കായി സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും പ്രചാരണ രംഗത്തിറങ്ങിയതിലുള്ള അസ്വസ്ഥത രാഹുൽ പങ്കുവെച്ചിരുന്നു. വയനാട് എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെ പൊതുവികാരം രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. ഘടകകക്ഷികളുടെ ഈ താൽപര്യം കൂടി പരിഗണിച്ചാണ് രാഹുൽ ഗാന്ധി അവസാന നിമിഷം നേരിട്ടുള്ള ചർച്ചകൾക്ക് മുതിർന്നത്. തീരുമാനം എന്തുതന്നെയായാലും അത് ഏകകണ്ഠമാണെന്ന് വരുത്തിത്തീർക്കാനും പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാനും ഹൈകമാൻഡ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ഇടതുമുന്നണിയെ നിലംപരിശാക്കിയ വിജയത്തിന്‍റെ ആരവവും തരംഗവും ഒരാഴ്ചപോലും നിലനിർത്താനായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റിനുതന്നെ സമ്മതിക്കേണ്ടിവന്നത് പാർട്ടി നേരിടുന്ന അസാധാരണ പ്രതിസന്ധിക്ക് അടിവരയിടുന്നു. അണികൾക്കിടയിലാകട്ടെ, വലിയ നിരാശയും കനക്കുന്നു. ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് പറയാനല്ലാതെ എന്തുകൊണ്ട് വൈകുന്നുവെന്നതിന് കൃത്യമായ ഉത്തരം കെ.പി.സി.സി പ്രസിഡന്‍റിന് പോലുമില്ല.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചർച്ചകളിലേക്ക് മുന്നണി കടക്കും. ഘടകകക്ഷികൾക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനവും വകുപ്പുകളുമായിരിക്കും ആദ്യം ചർച്ചയായുക. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസഭയിലേക്ക് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.