തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ എതിർപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണ്. മദ്യത്തിന്റെ നികുതി കുറക്കാനുള്ള നീക്കത്തോട് എതിർപ്പാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
രണ്ടാം തവണയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് നിർദേശത്തിൽ സ്പീക്കർ എതിർപ്പ് പരസ്യമാക്കുന്നത്. ജനങ്ങളുടെ വികാരം മനസിലാക്കി പെരുമാറണമെന്ന് രണ്ടുദിവസം മുമ്പും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. നികുതിയിളവ് ഉൾപ്പെടുത്തി ധനബിലിന്റെ കരട് പുറത്തിറങ്ങിയതോടെ സ്പീക്കർ വീണ്ടും എതിരഭിപ്രായം അറിയിക്കുകയായിരുന്നു. സർക്കാർ നയത്തോട് സ്പീക്കർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുന്നത് അത്യപൂർവമാണ്.
എന്നാൽ, തീരുമാനത്തെ ന്യായീകരിച്ച് വി.ഡി. സതീശന്റെ പക്ഷം ചേരുകയാണ് മന്ത്രി കെ. മുരളീധരൻ. 'ഇത് സ്പിരിറ്റ് കലർത്തിക്കൊടുക്കുന്ന സിസ്റ്റമല്ല. ബിൽ പാസായാൽ നികുതിയിളവ് നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. ആരോടും കൂടിയാലോചിക്കാതെ വി.ഡി. സതീശൻ സ്വന്തം നിലയിൽ തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നതിൽ പാർട്ടിയിലും മുന്നണിയിലും കടുത്ത അമർഷമുണ്ട്.
എന്നാൽ, എടുത്ത തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.അതേസമയം, സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് സി.പി.എം പ്രതികരിച്ചു. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ ബജറ്റിന്റെ പ്രസക്തി ഇല്ലാതായെന്ന് മുതിർന്ന എ.കെ. ബാലൻ പറഞ്ഞു. മദ്യനയം രൂപീകരിച്ച ശേഷം വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന വാദം നിലനിൽക്കില്ല.
നയം പ്രഖ്യാപിക്കുന്നത് വരെ ധനബിൽ അവതരിപ്പിക്കാൻ സ്പീക്കർ അനുവദിക്കരുത്. സർക്കാറിനെ എതിർത്ത് രംഗത്തെത്തിയ വി.എം. സുധീരൻ ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു.ധനബിൽ പാസായതിന് ശേഷം എക്സൈസ് വകുപ്പിന് മുന്നിൽ മദ്യക്കമ്പനികൾ അപേക്ഷയുമായി എത്തിയാൽ അത് തള്ളാൻ സർക്കാറിന് ആകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിൽ പ്രതിപക്ഷത്തിൽനിന്ന് മാത്രമല്ല, പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി കടുത്ത എതിർപ്പ് നേരിടുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.