അഞ്ചൽ: കെ.ബി. ഗണേശ് കുമാർ എം.എൽ.എക്കെതിരായ മർദന കേസിൽ നിന്ന് പിന്മാറുന്നത് ഭയവും സമ്മർദവും കൊണ്ടെന്ന് പരാതിക്കാരി ഷീന പി. നാഥ്. മകന്‍റെ ഭാവിയെ കരുതിയാണ് ഒത്തുതീർപ്പിന് സമ്മതിച്ചത്. ഭർത്താവ് വിദേശത്തായതിനാൽ വിഷയം കൈകാര്യം ചെയ്തത് അദ്ദേഹത്തിന്‍റെ വീട്ടുകാരാണ്. ഒത്തുതീർപ്പിന് ശ്രമിച്ചവരോട് ഭർത്താവിന്‍റെ വീട്ടുകാരോട് സംസാരിക്കാനാണ് താൻ പറഞ്ഞത്. ഭർത്താവ് സ്ഥലത്ത് എത്തിയതിനാൽ അദ്ദേഹമാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും ഷീന മാധ്യമങ്ങളോട് പറഞ്ഞു.
കെ.ബി. ഗണേഷ്കുമാർ എം.എൽ.എ യുവാവിനെയും മാതാവിെനയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ സമ്മർദശ്രമം നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശിയായ വീട്ടമ്മ അഞ്ചൽ പൊലീസിലും പുനലൂർ ഡിവൈ.എസ്.പിക്കും നൽകിയ പരാതി പിൻവലിപ്പിക്കാനാണ് ഉൗർജിത നീക്കം നടക്കുന്നത്.
എൻ.എസ്.എസ് കരയോഗം വഴിയും വനിതാസംഘം വഴിയുമാണ് വീട്ടമ്മക്കുമേൽ ആദ്യം സമ്മർദം ഉണ്ടായത്. എന്നാൽ, ഇതിന് വഴങ്ങാതെ വീട്ടമ്മയും മകനും നിലപാടിൽ ഉറച്ചുനിൽക്കുകയും മജിസ്ട്രേറ്റിന് മുന്നിലെത്തി രഹസ്യമൊഴി നൽകുകയും ചെയ്തു. വനിതാ കമീഷനിലും പരാതി നൽകി. ഇതോടെ എം.എൽ.എയുടെ നില കൂടുതൽ പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് പരാതി പിൻവലിപ്പിക്കാൻ ശക്തമായ സമ്മർദം ഗണേഷ്കുമാറിനെ അനുകൂലിക്കുന്ന ഉന്നതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഈ ദൗത്യവുമായി കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത ചില ബന്ധുക്കൾ വീട്ടമ്മയെ വീട്ടിലെത്തി നേരിട്ടും ഫോണിലൂടെയും സംസാരിച്ചു. കൂടാതെ വിദേശത്തുള്ള ഭർത്താവിനെയും ബന്ധുക്കളിൽ ചിലരെയും ബന്ധപ്പെട്ട് സമ്മർദം ചെലുത്തുന്നുണ്ട്. മക്കളുടെ ഭാവിയോർത്ത് പരാതിയിൽ നിന്ന് പിന്മാറണമെന്നും കേസിെൻറ നൂലാമാലകളിൽെപട്ട് ഭാവി തകർക്കരുതെന്നുമാണ് ഉപദേശരൂപേണയുള്ള സമ്മർദം. ഇതോടൊപ്പം എൻ.എസ്.എസ് നേതൃത്വത്തിെൻറ ഇടപെടലും ഉണ്ടായി.
ഗണേഷുമായി അടുപ്പമുള്ള ചില ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുടെ സമ്മർദവും ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. കേസ് ഒത്തുതീർക്കാൻ 25 ലക്ഷം രൂപ നൽകാമെന്നും മാപ്പു പറയിക്കാമെന്നുമുള്ള വാഗ്ദാനമാണ് ചില മധ്യസ്ഥർ മുന്നോട്ടുെവച്ചിട്ടുള്ളത്. എന്നാൽ, ചില്ലിക്കാശു പോലും തങ്ങൾക്ക് ആവശ്യമില്ലെന്നും മാപ്പുപറഞ്ഞാൽ മതിയെന്നുമുള്ള നിലപാടിലാണ് വീട്ടമ്മയുടെ കുടുംബം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇവരുടെ ഭർത്താവ് ഗൾഫിലേക്ക് നാളെ തിരിച്ചു പോകും. അതിനുമുമ്പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.