റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ചാർജ് ഭയന്ന് വാഹനങ്ങൾ വഴിയിൽ

കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷനുകളിലെ പേ പാർക്കിങ്ങിന്റെചാർജ് ഭയന്ന് ഇരു ചക്രവാഹനങ്ങൾ നിർത്തുന്നത് പൊതുവഴിയിൽ. സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി പേ പാർക്കിങ് നടപ്പാക്കിയപ്പോൾ ഇരുചക്രവാഹന യാത്രക്കാരന്റെ മുഖമാണ് മങ്ങിയത്. ഉയർന്ന പാര്‍ക്കിങ് ഫീസ് നിരക്കാണ് ഏർപ്പെടുത്തിയതെന്നാണ് പരാതി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയോരങ്ങളില്‍ വാഹനങ്ങള്‍ വെക്കേണ്ടിവരുന്ന അവസ്ഥയിലാണ് യാത്രക്കാർ. പുതിയ പാർക്കിങ് കേന്ദ്രങ്ങൾ തുറന്ന എല്ലാ സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ.

കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും വാഹനങ്ങൾ പൊതു വഴിയരികിലാണ്. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ വരെ 10 രൂപ, തുടര്‍ന്ന് ആറു മണിക്കൂര്‍ വരെ 15 രൂപ, ആറു മുതല്‍ 12 മണിക്കൂര്‍ വരെ 20 രൂപ, ഒരു ദിവസത്തേക്ക് 30 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. ജോലിക്കാരാണ് ഏറെയും വണ്ടിയുടെ ഉടമകൾ. ഇവർ രാവിലെ വണ്ടി വച്ച് വൈകിട്ട് തിരികെ എടുക്കുന്നവരാണ്.

നേരത്തേ 10 രൂപയാണ് ഇരു ചക്രവാഹനക്കാർ നൽകിയിരുന്നത്. ഇപ്പോള്‍ 20 രൂപയായി. ഒരു ദിവസത്തേക്ക് നേരത്തേ 20 രൂപയായിരുന്നതാണ് മുപ്പതായത്. കാറിനാണെങ്കില്‍ രണ്ടു മണിക്കൂര്‍ വരെ 20 രൂപ, ആറു മണിക്കൂര്‍ വരെ 30 രൂപ, ആറു മുതല്‍ 12 മണിക്കൂര്‍ വരെ 60 രൂപ, ഒരു ദിവസത്തേക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്ക്. 12 മണിക്കൂര്‍ വരെ കാര്‍ പാർക്ക് ചെയ്യുന്ന യാത്രക്കാര്‍ ഓരോ ദിവസവും 60 രൂപ നല്‍കേണ്ടിവരുന്നു. കാസര്‍കോട് പ്രീമിയം പാര്‍ക്കിങ് സംവിധാനമാണുള്ളത്. ഒരു മണിക്കൂര്‍ വരെ 40 രൂപ, തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വരെ 80, രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ 200 രൂപ, നാലു മുതല്‍ എട്ട് മണിക്കൂര്‍ വരെ 300 രൂപ, എട്ട് മുതല്‍ 12 മണിക്കൂര്‍ വരെ 400 രൂപ എന്നിങ്ങനെയാണ് ഇവിടുത്തെ നിരക്ക്. 

Tags:    
News Summary - Vehicles on the road due to fear of parking charges at railway stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.