മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിക്കുന്നു
കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി പൂർത്തിയാക്കി നവംബറിൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ. മഞ്ഞംപൊതിക്കുന്ന് സന്ദർശിച്ച കലക്ടർ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി. പദ്ധതിയുടെ ഭാഗമായി ആംഫി തിയറ്റർ, റസ്റ്റാറൻറ്, കഫറ്റീരിയ, പാർക്കിങ്, വെളിച്ചസംവിധാനം, ശുചിമുറികൾ എന്നിവ ഉടൻ പൂർത്തിയാക്കും. 3.60 കോടി രൂപയുടേതാണ് പദ്ധതി.
പദ്ധതിപ്രദേശത്തിന് സമീപത്തുള്ള 50 സെൻറ് റവന്യൂ ഭൂമി തുടർവികസനത്തിന് വിട്ടുനൽകുന്നതിനുള്ള പ്രപോസൽ സമർപ്പിക്കുന്നതിനും ഡി.ടി.പി.സി സെക്രട്ടറിയോട് കലക്ടർ നിർദേശിച്ചു. ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കുന്നwതിനും കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. വാനനിരീക്ഷണത്തിനു കൂടി സൗകര്യപ്രദമായ വിശാലമായ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. സമീപത്തുള്ള ചെറിയ ഗുഹയെ കേവ് കഫറ്റീരിയയായി വികസിപ്പിക്കാനും നിർദേശമുണ്ട്. വിദഗ്ധസംഘം അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും.
കാഞ്ഞങ്ങാട് മാവുങ്കൽ ആനന്ദാശ്രമത്തിന് സമീപത്തുള്ള കുന്നിൻമുകളിലാണ് ടൂറിസം കേന്ദ്രം. മഞ്ഞംപൊതിക്കുന്നിൽനിന്ന് നോക്കിയാൽ ഒരുവശത്ത് റാണിപുരവും മറുവശത്ത് അറബിക്കടലും വീക്ഷിക്കാനാവുമെന്ന സവിശേഷതയുമുണ്ട്. ചരിത്രപ്രസിദ്ധമായ ആനന്ദാശ്രമവും സമീപത്തുള്ള വീരമാരുതി ക്ഷേത്രവും നിലവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുളസി, ജില്ല പഞ്ചായത്ത് മെംബർ കെ. സബീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, തഹസിൽദാർ രമേശൻ പൊയിനാച്ചി എന്നിവർ കലക്ടറോടൊപ്പം സന്ദർശക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.