നിധിൻരാജ് ഐ.പി.എസ്
കാസർകോട്: ജില്ലക്ക് ആദ്യമായി സ്വന്തം ഐ.പി.എസുകാരൻ പൊലീസ് മേധാവിയായി എത്തി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് എത്തുന്ന രാവണേശ്വരം സ്വദേശി പി. നിധിൻരാജ് ഐ.പി.എസ് ആണ് ജില്ലയുടെ പുതിയ മേധാവി. 2018 കേഡൻ ഐ.പി.എസുകാരനായ നിധിൻ രാജ് തിരുവനന്തപുരം അസി. കമീഷണറായിരുന്നു. കോഴിക്കോട് റൂറൽ എസ്.പിയായശേഷം കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി തുടരുന്ന സ്ഥാനത്തുനിന്നാണ് കാസർകോട് എത്തുന്നത്. വീണ വിജയന്റെ ഇ.ഡി.കേസിൽ പിണറായി വിജയന്റെ ധർമടത്തെ വീട് റെയ്ഡ് നടക്കുമ്പോൾ ക്രമസമാധന ചുമതല നിധിൻരാജിനായിരുന്നു.
തിരുവനന്തപുരത്തെ ഇഡിയെ തടയലും മർദിക്കലും കാർ അിടച്ചുതകർക്കലും തുടങ്ങിയ സംഭവത്തിൽനിന്ന് വ്യത്യസ്തമായി പിണറായിയിലെ പരിശോധനയും പ്രതിഷേധവും സമാധാനപരമായി കൈകാര്യം ചെയ്ത് പൊലീസിന്റെ അഭിമാനം സംരക്ഷിക്കലായി വ്യാഖ്യാനിച്ചിരുന്നു. ഐ.പി.എസുകാർക്ക് സ്വന്തം ജില്ലയിൽ പൊലീസ് മേധാവിയായി നിയമനം ലഭിക്കുന്നത് അപൂർവമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇവരെ ഹോം ജില്ലയിൽനിന്ന് മാറ്റി നിർത്തുന്നത്. രാവണശ്വേരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് മലയാളം മാധ്യമത്തിൽ പത്താം ക്ലാസ് കഴിഞ്ഞ നിധിൻരാജ് ദുർഗ ഹയർസെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത്.
തുടർന്ന് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽനിന്ന് ബി.ടെക് നേടി സോഫ്റ്റ്വെയർ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിന് ശ്രമം നടത്തിയത്.
2018ലെ പരീക്ഷയിൽ 210 മാർക്കോടെ സിവിൽ സർവീസ് പാസായ നിധിൻരാജ് വയനാട് എ.എസ്.പി പരിശീലനത്തിലിരിക്കെ വീണ്ടും പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ 319 ാം റാങ്ക് നേടിയിരുന്നു. രണ്ടുതവണ റാങ്ക് പട്ടികയിൽപെട്ടതും പ്രത്യേകതയായി. രാണേശ്വരം എക്കാൽ വീട്ടിൽ കെ. രാജേന്ദ്രന്റെയും പി. ലതയുടെയും മകനാണ്. ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണൻ. യേനപോയ മെഡിക്കൽ കോളജ് ഇ.എൻ.ടി വിഭാഗത്തിലാണ്. ഏകമകൻ വംശി നിധിൻ. സഹോദരി അശ്വതി. സോഫ്റ്റ് വെയർ എൻജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.