കാസർകോട്: നിശ്ശബ്ദ പ്രചാരണത്തിന്റെ കണക്കെടുപ്പിൽ എൽ.ഡി.എഫ് ഉറപ്പിച്ച വിജയത്തിൽ കണക്കാക്കുന്ന ഭൂരിപക്ഷം അര ലക്ഷം വോട്ട്. യു.ഡി.എഫ് അതിലും വലിയ പ്രതീക്ഷയിലാണ്. ഏതാണ്ട് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം അവർ ഉണ്ണിത്താന് പ്രതീക്ഷിക്കുന്നു. എൻ.ഡി.എ അവരുടെ വോട്ട് രണ്ട് ലക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് പ്രചാരണനാന്തരം പ്രവചിക്കുന്നത്.
എൽ.ഡി.എഫിന് ചിട്ടയായ രീതികളുണ്ട്. കുടുംബയോഗങ്ങൾ വഴിയും കീഴഘടകങ്ങൾ വഴിയും കൃത്യമായ കണക്ക് സമാഹരിച്ചുകൊണ്ടാണ് അവർ ഭൂരിപക്ഷം നിരത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനെയും ലോക്സഭ തെരഞ്ഞെടുപ്പിനെയും അവർ രണ്ടായി കാണുന്നു.
2019ലെ തോൽവിയിൽ നിന്നും പഠിച്ച പാഠത്തിലാണ് അവർ കൂട്ടിയ കണക്ക്. കല്ല്യാശ്ശേരിയിലും പയ്യന്നൂരിലും വോട്ട് ഉയർത്താനുള്ള നടപടി സ്വീകരിച്ചു. പയ്യന്നൂരിൽ 26,131 വോട്ടിന്റെ 2019ലെ വ്യത്യാസം അവിടത്തെ പരമ്പരാഗത ഇടത് മുൻതൂക്കമായ 50,000വരെ ഉയർത്തും. 2019ൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം, ശബരിമല വിഷയം എന്നിവയാൽ കല്ല്യാശേരിയിൽ ഭൂരിപക്ഷം ഇതിന്റെ പകുതിയായി കുറഞ്ഞിരുന്നു.
അത് തിരിച്ചുപിടിക്കും. കല്ല്യാശ്ശേരിയിൽ 40,000വോട്ടിന്റെ പരമ്പരാഗത മേൽക്കൈ പുതിയ സാഹചര്യത്തിൽ തിരിച്ചുപിടിക്കാനുള്ള പ്രവൃത്തികൾ നടത്തി. തൃക്കരിപ്പൂരിൽ കുറച്ച് വർധിപ്പിക്കാനാവും. കാഞ്ഞങ്ങാട് 10,000ത്തിന്റെ ലീഡ് ലഭിച്ചാൽ മതി. ഉദുമ തുല്യനിലയിലാണ് പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരം, കാസർകോട് എന്നീ യു.ഡി.എഫ് മണ്ഡലങ്ങളിൽ അവർക്ക് 80,000 വോട്ടിന്റെ മുൻതൂക്കം ലഭിച്ചാലും എൽ.ഡി.എഫിന് മണ്ഡലം അട്ടിമറിക്കാനാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ നിരീക്ഷിക്കുന്നു. സിറ്റിങ് എം.പിയെക്കുറിച്ച് മുന്നണിക്കകത്ത് എതിർപ്പുകളുണ്ട്.
അത് ഇടത് പക്ഷത്തിന് അറിവുണ്ട്. അദ്ദേഹത്തോടുള്ള അതൃപ്തി അവർ നേരിട്ട് അറിയിച്ചിട്ടുണ്ട്. അതും ഇടത് പക്ഷത്തിന് ഗുണകരമാണ്. കേരള കോൺഗ്രസ് എൽ.ഡി.എഫിനോട് ചേർന്ന് ലോക്സഭയിൽ മത്സരിക്കുന്നത് ആദ്യമായാണ്. 7,000 വോട്ട് അവർക്ക് ജില്ലയിലുണ്ട്. ആ നിലയിൽ ബാലകൃഷ്ണന്റെ വിജയം എൽ.ഡി.എഫ് ഉറപ്പിച്ചു.
യു.ഡി.എഫ് പറയുന്നത് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം രാജ്മോഹൻ ഉണ്ണിത്താന് എന്നാണ്. ഇതിൽ സിറ്റിങ് എം.പി എന്ന നിലയിൽ ഉണ്ണിത്താന് 50,000 വോട്ടുകൾ ഫിക്സഡ് ആണെന്ന് യു.ഡി.എഫ് പറയുന്നു. ഈ വോട്ട് 2019ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇല്ലാതിരുന്നതാണ്. മഞ്ചേശ്വരത്തും കാസർകോട്ടുമായി 80,000 വോട്ടുകൾ എൽ.ഡി.എഫിന് മേലെ സമാഹാരിക്കും.
ഉദുമയിൽ മേൽക്കൈ പ്രതീക്ഷിക്കുന്നില്ല, ഒപ്പത്തിനൊപ്പം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ 2019ലെ മുൻതൂക്കം ചെറിയ വ്യത്യാസത്തിലെങ്കിലും നിലനിർത്താൻ കഴിയും. കല്ല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് അവരുടെ 2019ലെ നില മെച്ചപ്പെടുത്തിയാലും പ്രശ്നമില്ല, ഉണ്ണിത്താൻ വലിയ മാർജിനിൽ ജയിക്കും.
അതിനുപുറമെയാണ് രാഷ്ട്രീയ കാരണങ്ങൾ. സംസ്ഥാന സർക്കാറിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്. അതിന്റെ ഉയരം എത്രത്തോളമെന്നെ അറിയേണ്ടതുള്ളൂ. ന്യൂനപക്ഷ ഏകീകരണം ശക്തമായിട്ടുണ്ട്. എൽ.ഡി.എഫ് സൈബറിടങ്ങളിൽ നടത്തിയ വിദ്വേഷങ്ങളും അവർക്ക് ദോഷമായി വരും. ഇവ എല്ലാം ചേർന്ന് നിൽക്കുമ്പോൾ മണ്ഡലം യു.ഡി.എഫ് ഉറപ്പിക്കുമെന്ന് ഉറപ്പാണ്. യു.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
എൻ.ഡി.എയുടെ സ്ഥാനാർഥി എം.എൽ. അശ്വിനി രണ്ടു ലക്ഷത്തിനു മുകളിൽ വോട്ട് നേടുമെന്ന് പറയുന്നു. അതിനുള്ള ഘടകങ്ങൾ സ്ത്രീ, യുവതി, രണ്ട് സ്ഥാനാർഥികളെക്കാൾ വളരെ ചെറുപ്പം എന്നീ ഘടകങ്ങൾ പരമ്പരാഗത ബി.ജെ.പി. വോട്ടുകൾക്കപ്പുറത്ത് നിന്നും വോട്ടുകൾ സമാഹരിക്കാൻ ഉപകരിക്കും എന്ന് അവർ നിരീക്ഷിക്കുന്നു. നരേന്ദ്രമോദി നേരിട്ട് തീരുമാനിച്ച സ്ഥാനാർഥിയായതിനാൽ അതിന്റെ വിഹിതവും ഉണ്ടാകും. കന്നട വോട്ടുകൾ അശ്വിനിക്ക് അനുകൂലമായി മാറും എന്നതും എൻ.ഡി.എയുടെ മുന്നേറ്റത്തിന് കാരണമാകുമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.