പാചകവാതക ക്ഷാമം; ഹോട്ടലുകളിൽ ഭക്ഷണത്തിന് തോന്നിയ വില

കാസർകോട്: എൽ.പി.ജി വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം മുതലെടുത്ത് ഹോട്ടലുകളിൽ ഭക്ഷണത്തിന് തോന്നിയപോലെ വില ഈടാക്കുന്നതായി പരാതി. ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് 10 മുതൽ 25 ശതമാനം വരെ അധികവില ഈടാക്കുന്നതായാണ് ആക്ഷേപം. ഹോട്ടൽഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് ഇത് വലിയ ആഘാതമായിട്ടുണ്ട്.

ഭക്ഷണങ്ങൾക്ക് ഇരട്ടിവില നൽകേണ്ടതിനാൽ ഭക്ഷണശാലകളിൽ വിലനിലവാരം പ്രദർശിപ്പിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പല ഹോട്ടലുടമകളും ഇതിന് തയാറാകുന്നില്ല. കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി നേരത്തെതന്നെ എൽ.പി.ജി ക്ഷാമത്തിന്റെ പേരിൽ ഹോട്ടലുകളിൽ അധിക തുക ഈടാക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാറിന് ഇടപെടാനും പറ്റില്ല.

അതിനിടെ, സിലിണ്ടർക്ഷാമം ഉള്ളതിനാൽ ഹോട്ടലുടമകൾ 4000 രൂപയൊക്കെ കൊടുത്താണ് സിലിണ്ടർ കരിഞ്ചന്തകൾവഴി വാങ്ങുന്നതെന്ന് പറയുന്നുണ്ട്. ഇത്ര വിലകൂട്ടി ആരാണ് സിലിണ്ടറുകൾ നൽകുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നുമില്ല. കിട്ടുന്നത് മുടങ്ങിപ്പോകുമോയെന്ന ഭയവും ഇവർക്കുണ്ട്. സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനിടയിലാണ് വലിയ തുക ഈടാക്കി ഹോട്ടലുകൾക്ക് സിലിണ്ടറുകൾ നൽകുന്നത്. ഇതനുസരിച്ച് ഹോട്ടലുടമകൾ ഭക്ഷണത്തിന് വില കൂട്ടുകയും ചെയ്യുന്നു. ഇതാണ് ഉപഭോക്താക്കൾക്ക് ഭാരമാകുന്നത്.

കഴിഞ്ഞ 15 ദിവസത്തിനിടയിൽ ചായക്ക് ജില്ലയിൽ 15 രൂപ മുതൽ ഈടാക്കുന്നുണ്ട്. സാധാരണ എണ്ണക്കടികൾക്ക് 15 മുതൽ 25 രൂപവരെയും ഈടാക്കുന്നു. പൊറോട്ട, ചപ്പാത്തി, കടലക്കറികൾ എന്നിവക്കും വിലവർധനവുണ്ട്. ചിക്കൻ, മീൻ, ബീഫ് കറികൾക്കും ഊണിനും വില വർധിപ്പിച്ചു. വെജിറ്റേറിയൻ റസ്റ്റാറന്റുകളിൽ ഊണിന് ഐറ്റം കുറച്ച് വില കൂട്ടിനൽകുന്നതായും പരാതിയുണ്ട്. നോൺ വെജിറ്റേറിയൻ റസ്റ്റാറന്റുകളിലും ബിരിയാണി അടക്കമുള്ള ഭക്ഷണവിഭവങ്ങൾക്ക് വില കൂട്ടി. പല ഹോട്ടലുകളും അടച്ചിടുന്നതിന് പകരം ഉള്ള സിലിണ്ടറുകൾ വെച്ച് പ്രവർത്തിക്കുന്നുണ്ട്. അത്തരം ഹോട്ടലുകൾ ഉച്ചയോടെ അടക്കും. യുദ്ധത്തിന് അറുതിവരാത്തതിനാൽ പാചകവാതക ക്ഷാമം ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

സിലിണ്ടർക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകൾ സമരരംഗത്ത് ഇറങ്ങിയിട്ടുമുണ്ട്. ജില്ലയിലെ പാചകവാതക ഏജൻസി ഓഫിസുകൾക്ക് മുന്നിലാണ് സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

Tags:    
News Summary - Cooking Gas Shortage; Hotels Charging Arbitrary Prices for Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.