കാസർകോട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ, ബേക്കൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആദർശ് നഗർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 112.170 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കയ്യാർ ജോഡ്കൽ സ്വദേശി ഫാറൂഖ് മുഹമ്മദ്(44), മംഗൽപാടി പച്ചമ്പള്ള ദീനാർ നഗർ സ്വദേശി മൊയ്‌ദീൻ കുഞ്ഞി(41) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉപയോഗിച്ച കെ.എൽ 14 എ.ഡി 0090 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 8.20ഓടെയാണ് സംഭവം. ജോഡുകൽ ആദർശ് നഗറിലെ ജെ.കെ.വി ക്ലബിന് മുന്നിലുള്ള ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തിരുന്ന പ്രതികളെ പൊലീസ് സംഘം ശ്രദ്ധിക്കുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ കാറിൽനിന്ന് പുറത്തിറങ്ങിയ ഒന്നാം പ്രതിയായ ഫാറൂഖ് മുഹമ്മദ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും കൈവശമുണ്ടായിരുന്ന രണ്ട് പൊതികൾ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടാം പ്രതി മൊയ്തീൻ കുഞ്ഞിയെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൊതികളിൽ എം.ഡി.എം.എ ആണെന്ന് സ്ഥിരീകരിച്ചു. മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.