കല്ലങ്കൈ എ.എല്‍.പി സ്കൂള്‍ എന്‍.എച്ചിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനില്ക്കുന്ന സ്കൂള്‍ കെട്ടിടം പൊളിച്ചു
മാറ്റിയനിലയി
കാസർകോട്: കല്ലങ്കൈ എ.എല്‍.പി സ്കൂള്‍ എന്‍.എച്ചിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനില്ക്കുന്ന സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി. കലക്ടറുടെ നിര്‍ദേശപ്രകാരം ആര്.ഡി.ഒ സ്ഥല പരിശോധന നടത്തി നല്കിയ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് മാധ്യമം നിരവധി തവണ വാർത്ത നൽകിയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികള്‍ കെട്ടിടം പൊളിച്ചുമാറ്റിയത്.
ദേശീയപാത സര്‍വിസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എ.എല്‍.പി സ്കൂള്‍ കെട്ടിടത്തിന്റെ അപകട ഭീഷണിയെക്കുറിച്ച് കലക്ടര്‍ അര്ജുന് പാണ്ഡ്യന് ലഭിച്ച പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ആര്.ഡി.ഒ വിജുകുമാര്‍ എം.എസ് സ്ഥല പരിശോധ നടത്തിയിരുന്നു.
ദേശീയപാത നിര്‍മാണത്തിനായി സ്ഥലത്തേക്ക് എന്‍.എച്ചിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളിനില്ക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏത് നിമിഷവും റോഡിലേക്ക് തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദര്‍ശനത്തിനു ശേഷം ആര്.ഡി.ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കെട്ടിടത്തില്‍ നിലവില്‍ ക്ലാസുകള്‍ നടക്കുന്നില്ല. എന്നാല്‍, സമീപത്തെ മദ്റസയില്‍ പഠിക്കുന്ന 80ഓളം കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്. അതിനാല്‍ എത്രയും വേഗം ഈ ഭാഗം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ആര്.ഡി.ഒ പറഞ്ഞു.
പൊന്നുംവിലയ്ക്കെടുത്ത് നഷ്ടപരിഹാരം നല്കിയ കെട്ടിടഭാഗം മാനേജര്‍ പൊളിച്ചുമാറ്റാന്‍ തയാറാകുന്നില്ലെങ്കില്‍ എന്‍.എച്ച്.എ.ഐക്കു വേണ്ടി പൊളിച്ചുമാറ്റാന്‍ യു.എല്‍.സി.സി.എല്‍ പ്രതിനിധിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആര്.ഡി.ഒ നിര്‍ദേശിച്ചിട്ടും പൊളിച്ചുമാറ്റാത്തതിനാല്‍ പരാതിയുയര്‍ന്നിരുന്നു, തുടര്‍ന്ന് ബുധനാഴ്ച ലെയ്സണ്‍ ഓഫിസര്‍ മനീഷ് കുമാര്‍, യു.എല്‍.സി.സി.എല്‍ പ്രോജക്ട് എൻജിനീയര്‍ അശ്വന്ത്, എന്‍.എച്ച്.എ.ഐ ലെയ്സണ്‍ ഓഫിസര്‍ സേതുമാധവന്, യു.എല്‍.സി.സി.എല്‍ സേഫ്റ്റി ഓഫിസര്‍ മഞ്ജുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.