നർക്കിലക്കാട്-ചിറ്റാരിക്കാൽ കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടിയപ്പോൾ
നീലേശ്വരം: മലയോരത്ത് ശക്തമായ മഴയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. ചിറ്റാരിക്കാൽ നർക്കിലക്കാട് റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപമാണ് ഉരുൾപൊട്ടിയത്. ഇതോടെ ഗതാഗതം സ്തംഭിച്ചു. മുകളിൽനിന്ന് ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കല്ലും മണ്ണും ഒഴുകി റോഡിൽ കിടക്കുകയാണ്. കുന്നിൻചരിവിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ റവന്യൂ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പരപ്പ ക്ലായിക്കോട് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിയതോടെ ആളുകൾ കൂടുതൽ ദുരിതത്തിലായി. വെള്ളം കയറി റോഡും തോടും ഒന്നായ നിലയിലാണ്. പരപ്പ ടൗണിൽ താഴെ പരപ്പയിൽ വെള്ളം ഒഴുകിപ്പോകുന്ന ഓവുചാൽ മാലിന്യം നിറഞ്ഞ് അടഞ്ഞതിനെ തുടർന്ന് കടകളിലും വെള്ളം കയറി. അതിശക്തമായ മഴയാണ് മലയോരത്ത് പെയ്യുന്നത്. കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ വ്യാപിക്കാതിരിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പൊലീസും റവന്യൂ വകുപ്പും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.
കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ശനിയാഴ്ച ജില്ലയിൽ അതിശക്തമായ മഴക്കുള്ള 'ഓറഞ്ച് അലർട്ട്' മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കർശന മുൻകരുതലുകളും ദുരന്ത പ്രതികരണ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.
ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമ. അനാവശ്യ യാത്രകൾ ഒഴിവാക്കുക. നദികൾ, തോടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകളെയോ പൊലീസിനെയോ ബന്ധപ്പെടാം.
ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ തഹസിൽദാർമാർക്ക് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ജില്ല കലക്ടർ നിർദേശം നൽകി. ക്വാറികളുടെ പ്രവർത്തനം, മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.