നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല 

എങ്ങുമെത്താതെ അഴിത്തല ബീച്ച് ടൂറിസം പദ്ധതി

നീലേശ്വരം: സൗന്ദര്യ സങ്കൽപംകൊണ്ട് ശ്രദ്ധേയമായ നീലേശ്വരം അഴിത്തല ബീച്ചിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൂറിസം പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. 30 ഏക്കറിലധികം പരന്നുകിടക്കുന്നതും പുഴയും കടലും സംഗമിക്കുന്ന മനോഹരമായ ഭൂമിയിൽ ടൂറിസം പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും പ്രാവർത്തികമാകുന്നില്ല.

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിലാണ് അഴിത്തല ടൂറിസം വികസന പദ്ധതികൾക്കായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. 2025ലെ ബജറ്റിൽ രണ്ടു കോടി രൂപ അഴിത്തല ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. മുമ്പ് ടൂറിസം വകുപ്പ് 30 കോടി രൂപയുടെ പദ്ധതികൾക്ക് എസ്റ്റിറ്റിമേറ്റ് തയാറാക്കിയപ്പോൾ അഴിത്തലയിൽ നീലേശ്വരം നഗരസഭയുടെ കൈവശമുണ്ടായിരുന്ന 25 സെന്‍റ് ഭൂമി സൗജന്യമായി നൽകിയിരുന്നു.

2022ൽ സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബി. നൂഹ് അഴിത്തല സന്ദർശിച്ച് പദ്ധതി വേഗത്തിലാക്കുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും നടപ്പിലായില്ല. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ അഞ്ചുകോടി രൂപ ചെലവിൽ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി പണം അനുവദിച്ച് നടപ്പിലാക്കുന്നതിന് നടപടി ആരംഭിച്ചെങ്കിലും അതും പാതിവഴിയിൽ നിലച്ചു. ഇതിനുശേഷം നഗരസഭ വിട്ടുനൽകിയ 25 സെന്‍റ് സ്ഥലത്ത് അഴിത്തല ബീച്ച് പാർക്കിന് ഡി.ടി.പി.സി സമർപ്പിച്ച 1.47 കോടിയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നൽകിയിരുന്നു.

എന്നാൽ, ഈ പാർക്കിന് 25 സെന്‍റ് സ്ഥലം മാത്രം പോരെന്നുപറഞ്ഞ് ആ പദ്ധതിയും പാതിവഴിയിൽ നിലച്ചു. നാലുകോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ഡി.ടി.പി.സി തയാറാക്കേണ്ടത്. കടലിന്റെ അസ്തമയകാഴ്ച ആസ്വദിക്കാൻ സഞ്ചാരികൾക്കായി ബീച്ച് കടലിൽ ഒഴുകുന്ന പാലം വരുമെന്ന് 2023 മാർച്ചിൽ ഡി.ടി.പി.സി പ്രഖ്യാപിച്ചിരുന്നു.

കടലിൽ നിശ്ചിതദൂരത്തിൽ തിരമാലകൾക്കിടയിൽ കൂടി സഞ്ചരിക്കാൻ പാകത്തിൽ മൂന്ന് മീറ്റർ വീതിയിൽ ഇരുഭാഗത്ത് കൈവരിക്കുള്ള പാലത്തിന്റെ അവസാനഭാഗത്ത് സുരക്ഷിത പ്ലാറ്റ്ഫോമുകളിൽ ഒരേസമയത്ത് 100 പേർക്ക് കയറാൻ കഴിയുന്നരീതിയിലായിരിക്കും ഒഴുകുന്ന പാലം നിർമിക്കുകയെന്ന പ്രഖ്യാപനം വെള്ളത്തിൽ വരച്ചപോലെയായി. കണ്ണൂർ-കാസർകോട് ജില്ലയിലെ ഫോട്ടോ- വിഡിയോഗ്രാഫർമാർ നവദമ്പതികളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തുന്ന പ്രകൃതിഭംഗിയുള്ള സ്ഥലംകൂടിയാണ്. എല്ലാ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് അഴിത്തല ബീച്ചിൽ എത്തുന്നത്. 

Tags:    
News Summary - Azhithala Beach Tourism Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.