നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്ഡമൈസേഷനിൽനിന്ന്
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്ഡമൈസേഷന് കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടന്നു. ജില്ലയില്‍ ആകെ 1146 ബൂത്തുകളിലേക്കുള്ള പോളിങ് ചുമതലകള്‍ക്കായി 1606 പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചു. ഇതില്‍ 868 സ്ത്രീകളും 738 പുരുഷന്മാരുമാണുള്ളത്. ജില്ലയില്‍ നിയമിച്ച ഫസ്റ്റ് പോളിങ് ഓഫിസര്‍മാരുടെ എണ്ണവും 1606 ആണ്. ഇതില്‍ 1020 സ്ത്രീകളും 586 പുരുഷന്മാരുമുണ്ട്. 3212 പോളിങ് ഓഫിസര്‍മാരെ നിയമിച്ചതില്‍ 2047 സ്ത്രീകളും 1165 പുരുഷന്മാരുമാണുള്ളത്.
ആവശ്യമായ ഉദ്യോഗസ്ഥരെക്കാള്‍ 40 ശതമാനം കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ഒന്നാംഘട്ട റാൻഡമൈസേഷനില്‍ എ.ഡി.എം കെ.വി. ശ്രുതി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ കെ. ലീന, ഇലക്ഷന് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന് എന്നിവര്‍ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടുയന്ത്രങ്ങൾ കലക്ടറേറ്റിലെ വെയർ ഹൗസിൽനിന്ന് വിതരണകേന്ദ്രങ്ങളായ കാസർകോട് ഗവ. കോളജ്, നായന്മാർമൂല തൻബീഹുൽ ഇസ്ലം ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെത്തിക്കും. ആകെ 1418 വോട്ടുയന്ത്രങ്ങളാണ് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വെയർഹൗസിൽനിന്ന് സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവുക. കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ വിവിധ നിയോജകമണ്ഡലങ്ങളിലെ വരണാധികാരികൾക്ക് രാവിലെ 10 മുതൽ ഇ.വിഎം വിതരണം ചെയ്ത് തുടങ്ങും. മഞ്ചേശ്വരം മണ്ഡലത്തിൽ 263 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്യും.
കാസർകോട് മണ്ഡലത്തിൽ 250 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും 272 വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്യും. ഉദുമ മണ്ഡലത്തിൽ 270 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും 293 വിവിപാറ്റ് മെഷീനുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 272 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും 296 വിവിപാറ്റ് മെഷീനുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 248 വീതം ബാലറ്റ് യൂനിറ്റും കൺട്രോൾ യൂനിറ്റും 270 വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്യും.
മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വരണാധികാരികൾ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടറിൽനിന്ന് ഏറ്റുവാങ്ങുന്ന വോട്ടുയന്ത്രങ്ങൾ പൊലീസിന്റെ പ്രത്യേക സുരക്ഷ അകമ്പടിയോടെ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് വിവിധ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലെത്തിക്കുക.
കാസർകോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട റാന്ഡമൈസേഷന് വഴി പോളിങ് ചുമതല ലഭിച്ച പ്രിസൈഡിങ് ഓഫിസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുമുള്ള ഒന്നാംഘട്ട പരിശീലനം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലനം 24നും 25നും കാസര്‍കോട് ഗവ. കോളജില്‍ നടക്കും.
കാസര്‍കോട് നിയോജകമണ്ഡലത്തിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുമുള്ള പരിശീലനവും കാസര്‍കോട് ഗവ. കോളജില്‍തന്നെ 26നും 27നും നടക്കും.
ഉദുമ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 24നും 25നും നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലേത് 26നും 27നും കാഞ്ഞങ്ങാട് എസ്.എന്‍ പോളിടെക്നിക് കോളജിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലേത് 26നും 27നും കാഞ്ഞങ്ങാട് നെഹ്റു കോളജിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.