കാസർകോട്: വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ‘സ്റ്റോപ് ഡയേറിയ’ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ല സര്‍വയലന്‍സ് ഓഫിസര്‍ ഡോ. ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രന്‍, പി.പി. ഹസീബ്, സ്റ്റെല്ല ജോസഫ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ സി. കൃപന സ്വാഗതവും ജില്ല റിസോഴ്സ് പേഴ്‌സൻ ടി.പി. അഭിരാമി നന്ദിയും പറഞ്ഞു. ബോവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സന്തോഷ്, ഡോ. അജയ് രാജന്‍, കുടുംബാരോഗ്യകേന്ദ്രം ചട്ടഞ്ചാല്‍ ശിശുരോഗ വിദഗ്ധ ഡോ. ഗീതാഞ്ജലി എന്നിവര്‍ വിഷയാവതരണം നടത്തി.
ജില്ല മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ല കുടുംബശ്രീ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വയറിളക്കരോഗ ചികിത്സയില്‍ ഒ.ആര്‍.എസിന്റെ പ്രാധാന്യം, ഒ.ആര്‍.എസ് തയാറാക്കുന്ന വിധം, വയറിളക്ക രോഗപ്രതിരോധത്തില്‍ ആഹാര-പാനീയ, വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം, നിര്‍ജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനായിരുന്നു പരിപാടി.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വ്യക്തിശുചിത്വം പാലിക്കുക. മലമൂത്ര വിസര്‍ജനം ശൗചാലയങ്ങളില്‍ മാത്രം നടത്തുക. ആഹാരം കഴിക്കുന്നതിനുമുമ്പും ശൗചാലയം ഉപയോഗിച്ചതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. ഭക്ഷ്യവസ്തുക്കള്‍ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കണം. ആഹാര-പാനീയ, വ്യക്തി, പരിസരശുചിത്വം ഉറപ്പാക്കുക.
വയറിളക്കംമൂലമുള്ള നിര്‍ജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാന്‍ ഇടയുള്ളതിനാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്) നല്‍കണം. ഒ.ആര്‍.എസ് കൃത്യമായ അളവില്‍ തയാറാക്കുകയും വൃത്തിയോടെ സൂക്ഷിക്കുകയും വേണം. ഓരോ തവണ വയറിളകുമ്പോഴും ഒ.ആര്‍.എസ് കുടിക്കാം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും അംഗൻവാടികളിലും ഒ.ആര്‍.എസ് സൗജന്യമായി ലഭ്യമാണ്. വയറിളക്കംമൂലമുള്ള അസുഖങ്ങളെ തടയുന്നതിനായാണ് ‘സ്റ്റോപ് ഡയേറിയ കാമ്പയിന്‍ 2026’ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.