ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം-താലൂക്ക് വികസന സമിതി

കാസർകോട്: ഉപ്പളയില്‍ പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറഞ്ഞ പെര്‍ള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വിസ് ആരംഭിക്കണമെന്നും രാത്രി ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ അപകടാവസ്ഥയിലുള്ള മച്ചംപാടി അംഗൻവാടി കെട്ടടിടം അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിന് അനുവദിച്ച എയിംസ് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപ്പളയിലെ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷമീന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. ജയന്തി, എസ്. ഭാരതി, ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, കണ്‍വീനര്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ. ആന്റോ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഡി. ബൂവെ, എം. അബ്ബാസ്, രാഘവ ചേരാള്‍, മയമ്മൂദ് കൈക്കമ്പ, മനോജ് കുമാര്‍, അബ്ദുൽ ഹമീദ് കോസ്‌മോസ്, അഹമ്മദ് അലി കുമ്പള, വി.വി രാജന്‍, ലക്ഷ്മണപ്രഭു തുങ്ങിയവര്‍ പങ്കെടുത്തു. ----------------------- ജില്ലയില്‍ 1500 വീടുകള്‍ പൂര്‍ത്തീകരിക്കും കാസർകോട്​: സര്‍ക്കാറി‍ൻെറ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിക്കേണ്ട 1500 വീടുകളും പൂർത്തീകരിക്കുമെന്ന്​ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ അവലോകന യോഗം തീരുമാനിച്ചു. ഇതിനകം 600 വീടുകൾ പൂര്‍ത്തിയായതായും ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലൈഫ് പി.എം.എ വൈ (ജി) ഭവന പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്കുള്ള പുരസ്‌കാര ദാനവും നിര്‍വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം തലവന്‍ കെ. പ്രദീപന്‍ ഭവന പദ്ധതികളുടെ അവലോകനം നടത്തി. ഫോട്ടോ : ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ അവലോകന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.