മൺപാത്ര നിർമാണത്തിനാവശ്യമായ കളിമൺ എരിക്കുളം വയലിൽനിന്ന് കുഴിച്ചെടുക്കുന്നു
നീലേശ്വരം: ഗ്രാമത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തി പ്രായഭേദമന്യേ ഒരുഗ്രാമം മുഴുവൻ പങ്കെടുക്കുന്ന എരിക്കുളം വയലിലെ മണ്ണെടുപ്പുത്സവം തുടങ്ങി. മടിക്കൈ പഞ്ചായത്തിലെ എരിക്കുളം ഗ്രാമത്തിലാണ് അന്യംനിന്നുപോകാതെ പരമ്പരാഗത രീതിയിൽ ഇന്നും മണ്ണെടുപ്പ് ആഘോഷമായി നടക്കുന്നത്.
മൺകലം നിർമിക്കാനുള്ള കളിമണ്ണാണ് എരിക്കുളം വയലിൽനിന്ന് കുഴിച്ചെടുത്ത് ശേഖരിക്കുന്നത്. വിഷുകഴിഞ്ഞ് പിറ്റേദിവസം മുതൽ കളിമണ്ണ് കുഴിച്ചെടുക്കാൻ തുടങ്ങും. നൂറ്റാണ്ടുകളായി കുശവൻസമുദായക്കാരുടെ ഒരു ആചാരം കൂടിയാണിത്. ഒരുവർഷം മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ വീട്ടുമുറ്റത്തെ ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി, ചൂര്, പൊടി ചൂര് എന്നീയിനം മണ്ണാണ് വയലിൽനിന്ന് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണ് വീടുകളിലെത്തിച്ച് ആവശ്യത്തിന് പൂഴിചേർത്ത് മൺപാത്ര നിർമാണത്തിനാവശ്യമായ രീതിയിൽ കുഴച്ചെടുക്കും. എരിക്കുളത്തെ 200ൽപരം വീടുകളിൽ അമ്പതോളം വീടുകളിൽ മാത്രമാണ് ഇപ്പോൾ മൺപാത്രനിർമാണത്തിൽ ഏർപ്പെടുന്നത്. ജില്ലയിൽ മൺപാത്രനിർമാണത്തിൽ ഏർപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ് എരിക്കുളം ഗ്രാമം. അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കളകൾ കൈയടക്കിയപ്പോൾ മൺപാത്രനിർമാണത്തിലേർപ്പെടുന്നവർ ചുരുങ്ങി കുലത്തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും മലയാളിയുടെ വിഷു ഉത്സവത്തിന് പ്രത്യേകം അലങ്കരിച്ച മൺകലങ്ങൾ കണിവെക്കാൻ കൂടിയേ തീരൂ. അടുത്ത വിഷുവിന് കണിവെക്കാൻ ഈ മൺകലങ്ങൾ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.