‘എന്റെ മോന്റെ നീതിക്കല്ലേ ഹർത്താൽ നടത്തുന്നത്, ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്; ഇനി ഇതുപോലൊരു ഹർത്താലിന് ഇടവരരുത്...’ -നിതിന്റെ അച്ഛൻ

തിരുവനന്തപുരം: ‘എന്റെ മോന് നീതി തേടിയല്ലേ ഇവർ ഹർത്താൽ നടത്തുന്നത്... 52 ഓളം സംഘടനകൾ ചേർന്നാണ് നടത്തുന്നത്. ഞങ്ങളു​​ടെ കുടുംബത്തിന്റെ എല്ലാ പിന്തുണയും ഉണ്ട്’ -ഉള്ളിലെ സങ്കടക്കടൽ അടക്കിനിർത്തി നിതിൻ രാജിന്റെ അച്ഛൻ രാജൻ പറഞ്ഞു. ‘ഇനി ഒരു മോനും ഇങ്ങനെ ഒരു ഗതികേട് ഉണ്ടാകരുത്. നല്ല കോളജ് എന്ന് പറഞ്ഞതുകൊണ്ടല്ലേ ഞങ്ങൾ അവിടെ കൊണ്ട് അവൻ അഡ്മിഷൻ എടുത്തത്. പക്ഷേ അവര് മോനെ കൊന്നുകളഞ്ഞില്ലേ..’ -അദ്ദേഹം പറഞ്ഞു.

‘കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെയാണ് എല്ലാവരും നിതിനോടൊപ്പം നിൽക്കുന്നത്. കാരണം ഇനിയൊരു മോനും ഇങ്ങനെ ഒരു ഗതികേട് ഉണ്ടാകരുത്. ഇതുപോലുള്ള ഹർത്താലോ മറ്റോ ഇനി ഉണ്ടാകാതിരിക്കാൻ, ഇങ്ങനെ ഒരു നിതിൻ ഇനി ഉണ്ടാവാതിരിക്കാൻ, ഇനി മേലിൽ കേരളത്തിൽ ഒരു കാമ്പസിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ, എല്ലാവരും ആവശ്യമായ കാര്യങ്ങൾ ചെയ്യണം..’ -അദ്ദേഹം ആവശ്യ​പ്പെട്ടു.

ഹർത്താൽ സംഘാടകർ വന്ന് കണ്ട് കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. മോന്റെ കാര്യത്തിന് ഏതറ്റം വരെയും പോകാൻ അവർ തയ്യാറാണെന്ന് പറഞ്ഞു. സമാധാനപരമായി മറ്റുള്ളവർക്ക് ശല്യമില്ലാത്ത വിധത്തിൽ ആണ് ഹർത്താൽ നടത്തുന്നത്. മൂക്കിന്റെ തുമ്പത്തൊക്കെ ഇരിക്കുന്ന മുഖ്യപ്രതി റാമിനെ പിടിക്കാതെ പൊലീസ് കള്ളക്കളി കളിക്കുകയാണ്. ഒരാളെ ജാമ്യത്തിൽ വിടുകയും മറ്റൊരാൾക്ക് ജാമ്യം നിഷേധിച്ചിട്ട് അവരെ അറസ്റ്റ് ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നു. റാം കർണാടകയിലുണ്ട്, ആന്ധ്രയിലുണ്ട്, ബംഗളൂരുവിരിലുണ്ട് എന്നൊക്കെ പറയുന്നു. പൊലീസ് എല്ലാസംവിധാനവും ഉപയോഗിച്ച് അവരെ പിടിക്കണം. ഈ സെക്കൻഡ് വരെ പിടിക്കാൻ പറ്റിയില്ലല്ലോ. എല്ലാഒ ഒരു ഒളിച്ചുകളി നാടകമാണ്. അല്ലങ്കിൽ അവ​രെ പിടിക്കാമായിരുന്നു, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരായിരുന്നു..’ -അദ്ദേഹം പറഞ്ഞു.

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ ദുരൂഹമരണത്തിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്ഷൻ കൗൺസിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറിന് തുടങ്ങിയ ഹർത്താലിൽ സംസ്ഥാന വ്യാപകമായി ഗതാഗതം തടഞ്ഞു.

52 ദലിത്-ആദിവാസി സംഘടനകൾ നേതൃത്വം നൽകുന്ന നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനംചെയ്തത്. പാൽ, പത്രം, ആശുപത്രിയടക്കം അവശ്യ സർവിസുകളെ ഒഴിവാക്കിയിരുന്നു.

ദലിത് സംഘടനകളെ കൂടാതെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഹർത്താലിനും പ്രക്ഷോഭങ്ങൾക്കും പിന്തുണയറിയിച്ചിരുന്നു. നിതിൻ രാജിന്‍റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കുക എന്നതാണ് പ്രക്ഷോഭത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നു തുടങ്ങിയ ആവശ്യങ്ങളും ആക്ഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്നു.  

Tags:    
News Summary - kannur dental college student nitin raj death hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.