ഏത് ബി.ജെ.പി പ്രസിഡൻറ് വന്നാലും പരിഹസിച്ച് വായടപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത് -കെ. സുരേന്ദ്രൻ

തൃശൂർ: ഏത് ബി.ജെ.പി പ്രസിഡൻറ് വന്നാലും പരിഹസിച്ച് വായടപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. അതൊന്നും വകവെച്ച് കൊടുക്കാനാവില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് സംസ്ഥാന സർക്കാരിൻറെ ഔദാര്യത്തിലല്ല. അത് കേന്ദ്ര സർക്കാരിൻറെ ക്ഷണത്തിൻറെ അടിസ്ഥാനത്തിലാണ്. പ്രോട്ടോകോൾ അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ വേദിയിൽ വന്നത്. അതിന് ശേഷം ബ്രിട്ടാസും വിൻസെൻറും റഹീമുമെല്ലാം വന്നു. എന്നാൽ അതൊന്നും വിമർശകർ കണ്ടില്ലല്ലോ.

ജനാധിപത്യവിരുദ്ധമായ പ്രവൃത്തി ആര് ചെയ്താലും അതിനെ എതിർക്കും. രാജീവ് ചന്ദ്രശേഖർ മുദ്രാവാക്യമല്ല ഭാരത് മാതാ കി ജയ് ആണ് വിളിച്ചത്. പിണറായി വിജയൻ ഒഴികെ എല്ലാവരും വിളിക്കുന്നതാണത്. മന്ത്രി വിഎൻ വാസവൻ എൽഡിഎഫിൻറെ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി അധ്യക്ഷനെ വിമർശിച്ചവർ എവിടെയായിരുന്നു. മരുമോനായത് കൊണ്ട് മാത്രം വേദിയിൽ ഇരിക്കാനാവില്ലെന്ന് റിയാസ് മനസിലാക്കണം. അദ്ദേഹത്തിൻറെ വിഷമം എല്ലാവർക്കും മനസിലാകും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ അദ്ദേഹത്തിൻറെ ഭാര്യയും മകളും കൊച്ചുമോനും പങ്കെടുക്കുന്നത് പോലെയല്ല പ്രധാനമന്ത്രിയുടെ ചടങ്ങ്.

കേരളത്തിന്റെ അഭിമാനമായ ചടങ്ങിൽ നിന്നും വിട്ടു നിന്ന പ്രതിപക്ഷം ആത്മഹത്യപരമായ സമീപനമാണ് സ്വീകരിച്ചത്. തലയിൽ ആൾ താമസം ഇല്ലാത്തയാളാണ് താനെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിച്ചു. വിഴിഞ്ഞം ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചത് ആന മണ്ടത്തരമാണ് -സുര്രേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ദുരന്തം സർക്കാരിന്റെ പിടിപ്പുകേടാണ്. ഈ അപകടം സർക്കാരിൻറെ സൃഷ്ടിയാണ്. സമ്പൂർണപരാജയമായ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണം. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ അലംഭാവം തുടരുകയാണ്. കേരളം നമ്പർ വൺ എന്ന് പറയുന്ന മന്ത്രി ഇതിന് മറുപടി പറയണം. കോഴിക്കോട് സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണം. ഏഷ്യയിലെ ഏറ്റവും മികച്ച നിലവാരമുണ്ടായിരുന്ന ആശുപത്രിയിൽ അഞ്ചുപേർ മരിക്കാനിടയായ സംഭവമുണ്ടായത് ഗൗരവതരമാണ്. ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ദുരന്തമുണ്ടായപ്പോൾ ഇടപെട്ടില്ല. കോഴിക്കോടുകാരായ മന്ത്രിമാർ പോലും ഇതിൽ ഇടപെട്ടില്ല. അവർക്ക് ശ്രദ്ധ മറ്റു പല കാര്യങ്ങളിലുമാണ് -സു​രേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - k surendran rajeev chandrasekhar vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.