മിത്ത് വിവാദത്തിൽ ബി.ജെ.പിക്ക് ദുഷ്ടലാക്ക്, വര്‍ഗീയമായി വിഭജിക്കുന്ന ഡീൽ സി.പി.എം ബി.ജെ.പി ടീം ഉപേക്ഷിക്കണം -കെ. സുധാകരന്‍

കണ്ണൂർ: മണിപ്പൂരിലും ഹരിയാനയിലും വര്‍ഗീയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലും അത്തരം ചില സാധ്യതകള്‍ക്കാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ശബരിമല വിവാദത്തെ സുവര്‍ണാവസരമായി കണ്ട ബി.ജെ.പി മിത്ത് വിവാദത്തേയും അതേ ദുഷ്ടലാക്കോടെയാണ് കാണുന്നത്. മണിപ്പൂരിനെയും ഹരിയാനയേയും പ്രക്ഷുബ്ധമാക്കിയ ബി.ജെ.പിയുടെ തനിപ്പകര്‍പ്പാണ് കേരളത്തിലുമുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ അജന്‍ഡ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

ഇരുതലമൂര്‍ച്ചയുള്ള കത്തിപോലെയാണ് കേരളത്തില്‍ സി.പി.എം -ബി.ജെ.പി ടീം പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം- ബി.ജെ.പി ഡീലിന് മധ്യസ്ഥത വഹിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി പതിച്ചു നല്കിയത് ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടാനുണ്ട്. കുഴല്‍പണക്കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ പകരം സ്വര്‍ണക്കടത്തുകേസ് ഒത്തുതീര്‍പ്പാക്കി. ഡീലുകള്‍ അതിന്റെ വഴിക്കു നടക്കട്ടെ. എന്നാല്‍, കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്ന ഡീലുകള്‍ ഇനിയെങ്കിലും സി.പി.എം -ബി.ജെ.പി ടീം ഉപേക്ഷിക്കണം -സുധാകരന്‍ ആവശ്യപ്പെട്ടു.

മതങ്ങളെ നിന്ദിക്കുകയും വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തശേഷം മലക്കം മറിഞ്ഞ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്പീക്കറെ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സി.പി.എം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തത്. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കര്‍ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ ഗോവിന്ദന്‍ തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്താല്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടും -സുധാകരൻ പറഞ്ഞു.

Tags:    
News Summary - K sudhakaran against bjp and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.