തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 4,206 അധ്യാപക തസ്തികകൾ. ഇതിൽ 2,734 തസ്തികകൾ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ്. ഹയർസെക്കൻഡറികളിൽ 225 എച്ച്.എസ്.എസ്.ടി, 713 ജൂനിയർ എച്ച്.എസ്.എസ്.ടി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വി.എച്ച്.എസ്.ഇയിൽ 378 വൊക്കേഷനൽ ടീച്ചർ, 156 വൊക്കേഷനൽ ഇൻസ്ട്രക്ടർ തസ്തികകളും ഒഴിവാണ്. എൽ.പി, യു.പി വിഭാഗങ്ങളിൽ 737 വീതം അധ്യാപക ഒഴിവുകളാണുള്ളത്. ഹൈസ്കൂളിൽ 1,260 അധ്യാപക തസ്തികയിലും ഒഴിവുണ്ട്.
എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കൂടുതൽ ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ്; 464 അധ്യാപക തസ്തികകൾ. 2026-27 അധ്യയന വർഷത്തെ അധ്യാപക തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി തസ്തിക നഷ്ടപ്പെട്ടവരെ ഒഴിവുള്ളവയിലേക്ക് ക്രമീകരിച്ച ശേഷം മാത്രമായിരിക്കും ബാക്കി തസ്തികകളിലെ നിയമനത്തിന് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയെന്ന് നിയമസഭയിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ യു.ആർ പ്രദീപിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നു.
വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ വൊക്കേഷനൽ ടീച്ചർ, വൊക്കേഷനൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകൾ വാനിഷിങ് കാറ്റഗറിയിൽ ഉൾപ്പെടുന്നതിനാൽ ഇവയിലേക്ക് സ്ഥിരം നിയമനം നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.