കട്ടപ്പന: കൂടത്തായി കൂട്ടമരണക്കേസിൽ മുഖ്യപ്രതി ജോളിയുടെ കട്ടപ്പനയിലെ ഒരു ബന്ധുവിനെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം. ജോളിയുടെ നാടായ വാഴവരയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം ചില വിവരങ്ങൾ രഹസ്യമായി ശേഖരിച്ചതായാണ് സൂചന. കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിലും കട്ടപ്പനയിലെ ബന്ധുവിന് പങ്കുണ്ടോയെന്നാണ് അന്വേഷണം. രണ്ടാഴ്ച മുമ്പ് ജോളി കട്ടപ്പനയിലെ വീട്ടിൽ എത്തിയിരുന്നു. ഈ സമയം ഇവർ വലിയ മാനസിക സംഘർഷത്തിലായിരുന്നെന്ന് പറയുന്നു.
മുമ്പ് വന്നപ്പോഴത്തെ സന്തോഷമുണ്ടായിരുന്നില്ല മുഖത്തെന്ന് പ്രദേശവാസികൾ പറഞ്ഞു. കൂടത്തായിയിലെ കുടുംബസ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖ ഉണ്ടാക്കാൻ കട്ടപ്പനയിലെ ചിലരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. അവസാനം വാഴവരയിൽ എത്തിയപ്പോൾ പിതാവിനോടും ബന്ധുക്കളോടും സാമ്പത്തിക സഹായം ചോദിച്ചതായും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽനിന്ന് തെളിവുകിട്ടിയാൽ ജോളിയെ കട്ടപ്പനയിലെ വീട്ടിലെത്തിച്ച് തെളിെവടുക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായകമായ തെളിവുകൾ ജോളി കട്ടപ്പനയിലെത്തിച്ച് നശിപ്പിക്കാനോ ഒളിച്ചുവെക്കാനോ ശ്രമിച്ചിട്ടുണ്ടോയെന്ന് െപാലീസ് പരിശോധിക്കും. അവസാനം ജോളി കട്ടപ്പനയിൽ എത്തിയത് എന്ത് ആവശ്യത്തിനുവേണ്ടിയായിരുന്നുവെന്നും ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്നും എപ്പോഴാണ് മടങ്ങിയതെന്നും വിശദമായി പരിശോധിച്ചുവരുകയാണ് െപാലീസ്.
എൻ.ഐ.ടി ബന്ധവും അന്വേഷിക്കുന്നു
കോഴിക്കോട്: നാട്ടുകാരോട് ചാത്തമംഗലം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ടി) അസി. പ്രഫസറാണെന്ന് പറഞ്ഞ ജോളിക്ക് എൻ.ഐ.ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നു. എൻ.ഐ.ടിയിലെ ഒരു ഉദ്യോഗസ്ഥനുമായും ഇവർക്ക് അടുപ്പമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. എൻ.ഐ.ടിയിൽ അസി. പ്രഫസറാണെന്നായിരുന്നു വീട്ടുകാരെയും നാട്ടുകാരെയും വർഷങ്ങളോളം ജോളി പറഞ്ഞു പറ്റിച്ചത്. ഗവേഷണം നടത്തുന്നുണ്ടെന്നും പച്ചക്കള്ളം പ്രചരിപ്പിച്ചിരുന്നു. ബി.ബി.എ ആണ് തെൻറ വിഷയമെന്നും വീട്ടുകാരെയും രണ്ടാം ഭർത്താവ് ഷാജുവിനെയും വിശ്വസിപ്പിച്ചു.
എൻ.ഐ.ടിയിലെ പല ചടങ്ങുകൾക്കും കലാപരിപാടികൾക്കും പെൺകുട്ടികൾക്ക് മേക്കപ്പ് ഇടുന്നത് ജോളിയാണെന്ന വിവരവും പുറത്തായിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ എൻ.ഐ.ടി അധികൃതർ നിഷേധിക്കുകയാണ്. ലേഡീസ് ഹോസ്റ്റലിൽ ബ്യൂട്ടിപാർലറുണ്ടെന്നും ജോളിയാണോ നടത്തുന്നതെന്ന് അറിയില്ലെന്നും എൻ.ഐ.ടി അധികൃതർ പറഞ്ഞു.
ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻ.ഐ.ടി ഗേറ്റിനടുത്ത് ഇറക്കിവിടാറുണ്ടെന്നാണ് വിവരം. ആഴ്ചകൾക്കു മുമ്പ് പൊലീസ് എൻ.ഐ.ടിയിൽ അന്വേഷണം നടത്തിയിരുന്നു. താമരശ്ശേരിയിലെ രാഷ്ട്രീയ നേതാവ് ജോളിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകിയതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു ചെക്ക് ജോളി ബാങ്കിലെത്തിച്ച് പണം വാങ്ങിയതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും കിട്ടി.
എസ്.പിയുടെ നിർദേശമനുസരിച്ച് കൃത്യമായി അന്വേഷണം നടത്താതെ, സ്വത്ത് തർക്കമാണെന്ന് പറഞ്ഞ് പരാതി തള്ളിയ ഡിവൈ.എസ്.പിക്കെതിരെയും അന്വേഷണത്തിന് അരങ്ങൊരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.