കൊച്ചി: വായ്പ തുക മുഴുവൻ അടച്ചുതീർത്തിട്ടും ഓൺലൈൻ പോർട്ടലിൽ കുറഞ്ഞ ‘ക്രെഡിറ്റ് സ്കോർ’ തുടരുന്ന പ്രശ്നം പരിഹരിക്കണമെന്ന് ട്രാൻസ് യൂനിയൻ സിബിൽ ലിമിറ്റഡിന് ഹൈകോടതി നിർദേശം.
കനറാ ബാങ്കിൽനിന്ന് എടുത്ത വായ്പ അടച്ചുതീർത്തിട്ടും ക്രെഡിറ്റ് റേറ്റ് താഴ്ന്ന നിലയിൽ തുടരുന്നത് ചൂണ്ടിക്കാട്ടി അഞ്ചൽ അലയമൺ സ്വദേശി കെ. വേണുഗോപാലൻ നായർ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
വായ്പ കുടിശ്ശികയും പുതിയ ബാധ്യതകളും ഇല്ലാത്ത സാഹചര്യത്തിൽ സിബിൽ സ്കോർ അർഹതക്കനുസരിച്ച് ഉയർത്താൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഹരജിക്കാരൻ വായ്പ മുഴുവൻ തീർത്തിട്ടുണ്ടെന്നും ഇക്കാര്യം സിബിലിന്റെ ഓൺലൈൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ടെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ക്രെഡിറ്റ് റേറ്റിങ് ഉയർത്തേണ്ടത് സിബിലാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഹരജിക്കാരന്റെ ക്രെഡിറ്റ് റേറ്റിങ് അർഹമായ തലത്തിലേക്ക് ഉയർത്തുന്ന കാര്യത്തിൽ കനറാ ബാങ്കിന്റെ ഓൺലൈൻ പോർട്ടലിലുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മൂന്നാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.