ഹർഷിന മെഡിക്കൽ കോളജിന് മുമ്പിലെ സമരപന്തലിൽ

ഒരു യുവതിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ആരോഗ്യ വകുപ്പേ...

കോഴിക്കോട്: നടുവേദനയുണ്ട്, ഇരിക്കാനാവുന്നില്ല, മക്കൾ വീട്ടിലൊറ്റക്കാണ്... വിട്ടുമാറാത്ത ശാരീരികാസ്വസ്ഥതകളുമായി ഒരു യുവതി മെഡി. കോളജ് ആശുപത്രിക്ക് മുന്നിൽ നീതി തേടി സമരത്തിനിരിക്കയാണ്. അനിശ്ചിതകാല സമരം. നീതി എവിടുന്ന് കിട്ടുമെന്ന് അറിയില്ല. പ​ക്ഷെ നീതി കിട്ടാതെ ഇനി ഈ തെരുവിൽ നിന്ന് പൊവുന്ന പ്രശ്നമില്ല. സമരത്തിന്റെ രണ്ടാം ദിനത്തിൽ മനോവേദനയോടെ എന്നാൽ രോഷത്തോടെ ഹർഷിന പറയുന്നു.

ഡോക്ടർമാരുടെ കൈയ്യബദ്ധം മൂലം അഞ്ച് വർഷം ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങി അനുഭവിച്ച വേദനയേക്കാൾ കടുത്തതാണ് ഹർഷിനക്ക് സർക്കാർ കാണിക്കുന്ന ഈ അവഗണന. വീഴ്ച കണ്ടെത്തിയിട്ട് ആറ് മാസമായി. ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.

നഷ്ടപരിഹാരം തരാൻ സർക്കാർ ദയ കാണിച്ചില്ല. ഹർഷിന പ്രയാസം ആരോഗ്യമന്ത്രി വീണ ജോർജിനോട് നേരിട്ട് അവതരിപ്പിച്ചതാണ്. കൂടെയുണ്ടാവുമെന്ന വാഗ്ദാനമല്ലാതെ മന്ത്രി അതൊക്കെ എന്നേ മറന്നു. 48 മണിക്കൂറിലധികമായി യുവതി മെഡി. കോളജ് പരിസരത്തെ റോഡരികിൽ സമരം തുടങ്ങിയിട്ട്. പ്രശ്നപരിഹാരത്തിന് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. ഒടുവിൽ സിറ്റി പൊലീസ് മേധാവിക്ക് പരാതി കൊടുത്ത് കാത്തിരിക്കയാണ് അടിവാരം സ്വദേശിനി ഹർഷിന.

അസാധാരണമായ ഒരു സമരമാണ് കോഴിക്കോട് മെഡി. കോളജിന് മുന്നിൽ രണ്ട് ദിവസമായി നടക്കുന്നത്. നീതിക്കുവേണ്ടി ഒരു രോഗിക്ക് ആശുപത്രിക്ക് മുന്നിൽ നിരാഹാരമനുഭവിക്കേണ്ട അവസ്ഥ. അഞ്ച് വർഷം മുമ്പ് മെഡി. കോളജ് മാതൃശിശു സംരക്ഷണ കേ​ന്ദ്രത്തിലാണ് ഇവർ സിസേറിയന് വിധേയയായത്. അതിന് ശേഷം അവർ മറ്റെവിടെയും ശസ്ത്രക്രിയക്ക് വിധേയയായിട്ടില്ല. കടുത്ത ശാരീരിക അസ്വസ്ഥതകൾക്ക് നിരന്തര ചികിത്സയിലായിരുന്നു.

ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ശസ്ത്രക്രിയോപകരണം വയറ്റിൽ കുടുങ്ങിക്കിടക്കുന്നതാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. തുടർന്ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി ഫോർസെപ്സ് (കത്രികക്ക് സമാനമായ ശസ്ത്രക്രിയോപകരണം) കണ്ടെടുത്തു. മൂന്ന് മക്കളുടെ മാതാവാണ് ഹർഷിന. ഡോക്ടർമാരുടെ വീഴ്ചയെ തുടർന്നുണ്ടായ രോഗവും ദുരിതവും കാരണം ഇവരുടെ ജീവിതം തന്നെ താളംതെറ്റിയതാണ്. ഒടുവിൽ ഗതികെട്ട് സമരത്തിനിറങ്ങിയിരിക്കയാണ്.

അഡ്വ. പി. പൗരന്റെ നേതൃത്വത്തിൽ മനുഷ്യാവകാശപ്രവർത്തകർ സമരവേദിയിൽ ഹർഷിനയെ സന്ദർശിച്ചു. വിമൻസ് ജസ്റ്റിസ് ഫോറവും സി.എം.പി പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യവുമായെത്തി. മുഖ്യധാര സംഘടനകളൊന്നും ഈ ഒറ്റയാൾ സമരം കാണുന്നില്ല.

Tags:    
News Summary - Harshina's hunger strike in kozhikode medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.