ആലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം. ‘‘അഹങ്കാരംകൊണ്ട് മറ്റുള്ളവരെ ചവിട്ടിമെതിക്കുന്നവർ ആത്മാവ്കൊണ്ട് ദരിദ്രനാണ്’’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. പഴയതുപോലെ ജി. സുധാകരൻ സി.പി.എമ്മുകാർക്ക് ക്ലാസെടുക്കാൻ വരേണ്ട. പാർട്ടിയെ ചതിച്ച് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കൂടാരത്തിൽ കയറിക്കൂടിയ സുധാകരൻ കോൺഗ്രസിനും ബി.ജെ.പിക്കും ജമാഅത്തെ ഇസ്‌ലാമിക്കും ക്ലാസെടുത്താൽ മതി.
താൻ ഭ്രാന്ത് പിടിച്ചു നടക്കുന്നുവെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത് കേട്ടു. ആർക്കാണ് ഭ്രാന്ത് പിടിച്ചതെന്ന് ആലപ്പുഴക്കാർ ഈ തെരഞ്ഞെടുപ്പ് കാലത്ത് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഭ്രാന്തമായ ജൽപനങ്ങൾ നടത്തിയും ജാതിവെറി നിറച്ച പ്രസംഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് അന്തരീക്ഷം മലിനമാക്കിയത് ആരാണെന്നും നാട്ടുകാർക്ക് അറിയാം-സലാം പറഞ്ഞു.
ജി. സുധാകരന്റെ യഥാർഥമുഖം കേരളം അറിയണമെന്ന് വിചാരിക്കുന്നു. അത്തരം കാര്യങ്ങൾ ‘സൂരിനമ്പൂതിരി മുതൽ കൽപകവാടിവരെ’ എന്ന പേരിൽ നവമാധ്യമം വഴി പലദിവസങ്ങളിലായി കേരളത്തെ അറിയിക്കും. 10 ദിവസത്തിനുള്ളിൽ ഈ പരമ്പര തുടങ്ങും. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയും യു.ഡി.എഫ് സ്ഥാനാർഥിയും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തി.
അപകീർത്തികരമായ കള്ള പ്രചാരവേല നടത്തിയ ബി.ജെ.പി സ്ഥാനാർഥി അരുൺ അനിരുദ്ധൻ, നേതാക്കളായ അഡ്വ. ഗണേഷ് കുമാർ, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ജി. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുന്നകാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.