പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കുന്ന സിമന്‍റ് തറയിലിരുന്ന് നാരായണ സ്വാമി പൂജ ചെയ്യുന്നു

പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃത പൂജ; അന്വേഷണം

പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന അതീവ സുരക്ഷാമേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ. ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണൻ സ്വാമി പൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തായത്. മകരജ്യോതി തെളിക്കുന്ന സിമന്‍റ് തറയിലിരുന്നാണ് പൂജ ചെയ്യുന്നത്.

പൊന്നമ്പലമേട് ഉൾപ്പെടുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയതിന് ഇയാളടക്കം നാലംഗസംഘത്തിനെതിരെ വനം വകുപ്പ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തിൽ പൊലീസ്-വനംവകുപ്പ് മേധാവികൾക്ക് പരാതി നൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. വനം വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് നാലംഗ സംഘം ഇവിടെ എത്തിയതെന്നാണ് സൂചന. ഇതുമൂലം വിഡിയോ പുറത്തായിട്ടും ആ വിവരം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനിടെ പുറത്തായത് പഴയ വിഡിയോയാണെന്നും പറയപ്പെടുന്നു. നാലു വർഷമായി പ്രദേശം കാമറ നിരീക്ഷണത്തിലാണ്.

ദേവസ്വം ബോര്‍ഡിന്റെ അടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചിരുന്നു. മൂഴിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂജ നടത്തിയത് പൊന്നമ്പലമേട്ടിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൂഴിയാര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രദേശം.

വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതിന് ശബരിമല കീഴ്ശാന്തിയുടെ സഹായി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നാരായണസ്വാമി തന്‍റെ വാഹനത്തില്‍ തന്ത്രിയുടെ ബോര്‍ഡ് സ്ഥാപിച്ചതിനും വിവാദത്തിൽപെട്ടിരുന്നു. പൊന്നമ്പലമേട്ടിൽ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.

പ്രദേശത്തെ ഗ്രാമക്കാർ വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൂജക്കെത്തിയതെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നാരായണസ്വാമി ഫോണിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സന്യാസിയായ താൻ അയ്യപ്പഭക്തനാണെന്നും ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ പൂജ നടത്താറുണ്ടെന്നും ഇയാൾ പറയുന്നു. ബസിൽ ഗവിവഴി സ്ഥലത്തെത്തി പ്രദേശത്തെ വാച്ചർമാരുടെ സഹായത്തോടെയാണ് പൊന്നമ്പലമേട്ടിൽ എത്തിയതെന്നും സ്വാമി വ്യക്തമാക്കി. ഇയാൾ ഇപ്പോൾ ചെന്നൈ കേന്ദ്രീകരിച്ച് ആധ്യാത്മിക പ്രവർത്തനങ്ങൾ നടത്തുകയാണെന്നാണ് വിവരം.

മന്ത്രി റിപ്പോർട്ട് തേടി

സംഭവത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.

Tags:    
News Summary - group of people encroached to ponnambalamedu, case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.