കൊച്ചി: മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിെൻറ (ജി.കെ.എസ്.യു) വിജയം സർക്കാർ ഉറ്റുനോക്കുകയാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മഴ കഴിഞ്ഞ് തണുത്തുപോയ കേരളത്തിലെ ഉപഭോക്തൃരംഗത്തിന് ഉത്തേജനം പകരുക എന്ന ദൗത്യമാണ് ജി.കെ.എസ്.യു നിർവഹിക്കുന്നത്. സർക്കാറിെൻറ എല്ലാ പിന്തുണയും ധനമന്ത്രി വാഗ്ദാനം ചെയ്തു. ജി.കെ.എസ്.യുവിെൻറ പശ്ചാത്തലത്തിൽ മന്ത്രിയുമായുള്ള അഭിമുഖത്തിൽ നിന്ന്:
നികുതി വരവിൽ ഓണം സീസൺ എങ്ങിനെ ?
•സാധാരണ ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്നത് ഓണ മാസത്തിലാണ്. പക്ഷേ ഇത്തവണ ഏറ്റവും കുറച്ച് നികുതി ലഭിച്ച മാസമായിപ്പോയി. മഴ കഴിഞ്ഞിട്ടും വാണിജ്യമേഖല സ്തംഭിച്ചു നിൽക്കുകയാണ്. 10 ശതമാനം കടകളെ പ്രളയം നേരിട്ടു ബാധിച്ചു. പക്ഷേ പ്രളയത്തിൽ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും നശിച്ചവർ പകരം വാങ്ങുന്നതാണ് പിന്നീടുള്ള മാസങ്ങളിൽ കണ്ടത്. അങ്ങിനെ നികുതിയിൽ വർധനയുണ്ടായി. പക്ഷേ അതു പോര. സംസ്ഥാനത്തിെൻറ സമ്പദ് വ്യവസ്ഥയ്ക്കാകെ ഉത്തേജകമാവുന്ന തരത്തിൽ വിൽപന നടക്കണം.
സർക്കാർ നടത്തിയ ജി.കെ.എസ്.എഫ് എന്തുകൊണ്ട് നിർത്തി?
•പത്തു വർഷത്തോളം ജി.കെ.എസ്.എഫ് നടത്തിയിരുന്നു. കേരളത്തിന് ഓണത്തിനുശേഷം രണ്ടാം ഷോപ്പിങ് സീസൺ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. വിദേശമലയാളികൾ കേരളം സന്ദർശിക്കുന്ന നവംബർ-ഡിസംബർ മാസം ഷോപ്പിങ് ഗ്രാഫ് കുത്തനെ ഉയരാറുണ്ട്. ടൂറിസ്റ്റുകളുടെ വരവു പരമാവധിയാകുന്നതും ശബരിമല തീർഥാടനവും ഇതേ കാലത്താണ്. മലയാളികൾ മാത്രം സാധനങ്ങൾ വാങ്ങിയാൽ പോര, തീർഥാടകരും മുംബൈ പോലെ മെട്രോ നഗരങ്ങളിൽ നിന്നുവരുന്ന ടൂറിസ്റ്റുകളും കേരളത്തിൽ ഷോപ്പിങ് നടത്തണം എന്നൊരു ലക്ഷ്യം ജി.കെ.എസ്.എഫിന് ഉണ്ടായിരുന്നു. പക്ഷേ ടൂറിസ്റ്റുകൾ ഇവിടെ ഷോപ്പിങ് നടത്തുന്നില്ല. മലയാളികളുടെ ഉപഭോഗം മാത്രമാണ് കൂടിയത്. ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വന്നപ്പോൾ നിർത്തി. പക്ഷേ ജി.കെ.എസ്.യുവിന് അതൊരു പ്രശ്നമാകണമെന്നില്ല.
റവന്യൂ വരുമാന വർധനക്ക് ഉപഭോക്തൃരംഗം എത്ര സംഭാവന നൽകുന്നു?
•പെട്രോളിയവും മദ്യവും കഴിഞ്ഞാൽ ഏറ്റവും നികുതി വരുമാനം ഉണ്ടാവേണ്ട മേഖലയാണിത്. കേരളം ഇന്ത്യയിലെ തന്നെ ഒന്നാമത് ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശമലയാളികൾ അയക്കുന്ന പണം ഈ ഉപഭോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്. അങ്ങിനെ ലഭിക്കുന്ന നികുതി (ജി.എസ്.ടി) സംസ്ഥാനത്തിെൻറ വികസനത്തിനു തന്നെയാണ് വിനിയോഗിക്കുന്നത്. നികുതി വരുമാനം കുറഞ്ഞാൽ റവന്യൂ കമ്മിയും ധനകമ്മിയും ബജറ്റിൽ വിഭാവനം ചെയ്തതിനേക്കാൾ വർധിക്കും. വികസന പദ്ധതികളെ ബാധിക്കും. വാണിജ്യരംഗത്തിന് ഉത്തേജനം പകരേണ്ടത് അതിനാൽ നാടിെൻറ ആവശ്യം കൂടിയാണ്. മാധ്യമങ്ങൾ മുന്നോട്ടു വന്നത് അഭിനന്ദനാർഹമായ കാര്യമാണ്.
ഡോളറും ഗൾഫിലെ കറൻസികളും ശക്തിപ്പെട്ടത് ശുഭലക്ഷണമല്ലേ?
•വിദേശപണം വരവു തന്നെയാണ് സംസ്ഥാനത്തിെൻറ ഉപഭോഗത്തിന് പിന്നിലുള്ളത്. ഡോളർ, യൂറോ, ദിർഹം, ദിനാർ തുടങ്ങിയവയുടെ മൂല്യ വർധന കേരളത്തിലേക്ക് അയക്കുന്ന പണത്തിലും വർധന വരുത്തിയിട്ടുണ്ട്. അതു വിപണിയിലെത്തും. അതിനാൽ സർക്കാറിന് ശുഭാപ്തിയാണ്. ഇപ്പോഴത്തെ തണുപ്പ് വരാൻ പോകുന്ന വ്യാപാരച്ചൂടിെൻറ മുന്നോടിയാകാം. അതിനാൽ ജി.കെ.എസ്.യു മുന്നോട്ടു പോവുക. ഏതൊക്കെ രീതിയിൽ അതിന് പിന്തുണ നൽകി സഹായിക്കാമെന്ന് സർക്കാർ പിന്നീട് പരിഗണിക്കും.
ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കം
കൊച്ചി: കേരളത്തിലെ ടെലിവിഷൻ, അച്ചടി, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്നു നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം. ഡിസംബർ 16 വരെയാണ് മേള. വ്യാപാരികൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകിയാൽ മതി. 1000 രൂപയിൽ കൂടുതൽ വിലയ്ക്ക് ഏതു സാധനം വാങ്ങിയാലും ജി.കെ.എസ്.യു എന്ന് ടൈപ് ചെയ്ത് 9995811111 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക. നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും. കല്യാൺ ഗ്രൂപ്പിെൻറ ഒരു കോടി വിലയുള്ള ഫ്ലാറ്റാണ് ബംപർ സമ്മാനം. നറുക്കെടുപ്പിൽ വിജയകളാവുമ്പോൾ മാത്രം ജി.എസ്.ടി പ്രകാരമുള്ള ബില്ലുമായി വന്നാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.