തിരുവനന്തപുരം: മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും സർക്കാർ രൂപവത്കരണം അനിശ്ചിതമായി വൈകിയതോടെ സംസ്ഥാനത്ത് ഭരണതലത്തിലും പ്രതിസന്ധി. അധികാരമേൽക്കാൻ ഇനിയും സാവകാശമുണ്ടെന്നത് സാങ്കേതിക ന്യായമാണെങ്കിലും ദൈനംദിനകാര്യങ്ങളിലടക്കം അവ്യക്തത കനക്കുകയാണ്.
കഴിഞ്ഞ 10 വർഷമായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണെങ്കിലും അദ്ദേഹം സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനകം സെക്രട്ടേറിയറ്റിലെ ഓഫിസുകളും മന്ത്രിമന്ദിരങ്ങളും ഒഴിഞ്ഞു. ഭരണതലത്തിലെ രാഷ്ടീയ നേതൃത്വ സാന്നിധ്യം പൂർണമായും ഇല്ലാതായതോടെ ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിച്ച് നടപ്പാക്കുന്നത്. എന്നാൽ, നിർണായക തീരുമാനമൊന്നും എടുക്കാനാകുന്നില്ലെന്നതാണ് സത്യം.
അതേസമയം മന്ത്രിമാരായില്ലെങ്കിലും, ഭരണം മാറിയതിന് പിന്നാലെ സ്ഥലംമാറ്റങ്ങളടക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കാനോ പരാതിപ്പെടാനോ പോലും ഉത്തരവാദപ്പെട്ടവരില്ല. സർക്കാർ മുൻകൈയെടുത്ത് ചെയ്യേണ്ട പല കാര്യങ്ങളും കൂടിയാലോചനകൾ എങ്ങുമെത്തിയിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ രക്ഷിക്കാനുള്ള പദ്ധതികൾ തയാറായില്ലെന്ന് മാത്രമല്ല, പ്രതിസന്ധി രൂക്ഷമാക്കുന്ന നിലക്കാണ് കാര്യങ്ങൾ.
സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാഠപുസ്തകങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നതും അധ്യാപകർക്ക് മതിയായ പരിശീലനം നൽകുന്നതും എങ്ങുമെത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.