തിരുവനന്തപുരം: മെഡിക്കൽ പി.ജി സീറ്റുകളിലെ പിന്നാക്ക (എസ്.ഇ.ബി.സി) സംവരണം 27 ശതമാനമായി ഉയർത്തിയപ്പോൾ ഈഴവ, മുസ്ലിം വിഭാഗങ്ങളുടെ സംവരണ വിഹിതം സർക്കാർ ഒരു ശതമാനം വീതം കുറച്ചു. പുതുക്കിയ സംവരണ ശതമാനപ്രകാരം എം.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചപ്പോഴാണ് രണ്ട് സമുദായങ്ങളുടെയും സംവരണ ശതമാനത്തിൽ കുറവ് വരുത്തിയത്. മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള പിന്നാക്ക സംവരണം 27 ശതമാനമാക്കിയെങ്കിലും ഉപസംവരണം നിശ്ചയിക്കാതെയാണ് നേരത്തേ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
മെഡിക്കൽ, എൻജിനീയറിങ് ബിരുദ കോഴ്സുകളിൽ പിന്നാക്ക സംവരണം ആകെ 30 ശതമാനമാണ്. എന്നാൽ, മെഡിക്കൽ പി.ജി സീറ്റുകളിൽ ഇത് 30ന് പകരം നേരത്തേ ഒമ്പത് ശതമാനം മാത്രമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ 30 ശതമാനമാക്കി വർധിപ്പിക്കാൻ സർക്കാറിന് ഉപദേശം നൽകുകയും ചെയ്തിരുന്നു. 30 ശതമാനത്തിനു പകരം മെഡിക്കൽ പി.ജി സീറ്റുകളിലെ പിന്നാക്ക സംവരണം 27 ശതമാനത്തിൽ ഒതുക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
30 ശതമാനത്തിൽ ഒമ്പത് ശതമാനത്തിന് അർഹതയുള്ള ഈഴവ വിഭാഗത്തിന് നഴ്സിങ് പി.ജി സീറ്റുകളിലെ സംവരണം ഒരു ശതമാനം കുറച്ച് എട്ടാക്കിയും എട്ട് ശതമാനത്തിന് അർഹതയുള്ള മുസ്ലിം വിഭാഗത്തിേൻറത് ഒരു ശതമാനം കുറച്ച് ഏഴ് ശതമാനവുമാക്കിയാണ് എം.എസ്സി നഴ്സിങ് പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. ഇതേ സീറ്റ് സംവരണം തന്നെയായിരിക്കും വൈകാതെ പ്രവേശനം നടക്കാനിരിക്കുന്ന എം.ഡി/എം.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ പി.ജി കോഴ്സുകളിലും നടപ്പാക്കുക.
ഒരു ശതമാനം സീറ്റ് വെട്ടിക്കുറക്കുന്നതുവഴി സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രം മുസ്ലിം, ഈഴവ വിഭാഗങ്ങൾക്ക് ഓരോ വർഷവും ചുരുങ്ങിയത് അഞ്ച് പി.ജി സീറ്റെങ്കിലും നഷ്ടപ്പെടും. ഡെൻറൽ, ആയുർവേദ, ഹോമിയോ, എം.ഫാം ഉൾപ്പെടെയുള്ള കോഴ്സുകളിലും ഇതെ സംവരണ നഷ്ടം ആവർത്തിക്കും.
സംവരണം 50 ശതമാനം വരെയാകാമെന്ന കോടതി വിധി നിലനിൽക്കുമ്പോൾ സ്റ്റേറ്റ് മെറിറ്റ് സീറ്റ് 53 ശതമാനത്തിൽ നിർത്തിയാണ് ഈഴവ, മുസ്ലിം വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഒരു ശതമാനം വീതം സീറ്റ് സർക്കാർ കവർന്നത്.
തിരുവനന്തപുരം: എം.എസ്സി നഴ്സിങ് പ്രവേശനത്തിന് വിശ്വകർമ, ധീവര, കുശവ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം അനുവദിക്കുന്നതിനു പകരം ഇവരെ പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുത്തി. മെഡിക്കൽ ബിരുദ കോഴ്സുകളിൽ വിശ്വകർമ, ധീവര വിഭാഗങ്ങൾക്ക് രണ്ട് ശതമാനം വീതവും കുശവ വിഭാഗത്തിന് ഒരു ശതമാനവും സംവരണമുണ്ട്. എന്നാൽ, പുതുക്കിയ സംവരണത്തിൽ ഇവർക്കുള്ള സീറ്റ് വിഹിതം പിന്നാക്ക ഹിന്ദു വിഭാഗത്തിനൊപ്പമാക്കിയാണ് എം.എസ്സി നഴ്സിങ് േപ്രാസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. ഇത് ഈ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കുള്ള പ്രവേശന സാധ്യത ഇല്ലാതാക്കും.
പിന്നാക്ക ഹിന്ദു വിഭാഗത്തിന് ബിരുദ കോഴ്സുകളിൽ മൂന്ന് ശതമാനമാണ് സംവരണം. എം.എസ്സി നഴ്സിങ്ങിൽ ഇത് ഏഴ് ശതമാനമാക്കിയിട്ടുണ്ട്. എന്നാൽ, ബിരുദ കോഴ്സുകളിൽ ഉപസംവരണമുള്ള വിശ്വകർമ, ധീവര, കുശവ വിഭാഗങ്ങളെ പിന്നാക്ക ഹിന്ദുവിലേക്ക് ചേർത്താണ് സംവരണം നിശ്ചയിച്ചത്. നിലവിൽ 80ൽ അധികം സമുദായങ്ങൾ പിന്നാക്ക ഹിന്ദു വിഭാഗത്തിലുണ്ട്. ഇതിലേക്ക് ചേർക്കുന്നതോടെ വിശ്വകർമ, ധീവര, കുശവ വിഭാഗങ്ങളുടെ പ്രവേശന സാധ്യത കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.