ആലുവയിലേക്ക് സിമന്റുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാത്രി 10.20ഓടെയാണ് സംഭവം. പിന്നാലെ അഞ്ച് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341), എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി (16305), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326), നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പുനെ എക്സ്പ്രസ് (22149), മൂന്നു മണിക്കൂർ വൈകി രാവിലെ 8.15ന് പുറപ്പെടും.
പാലക്കാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. രണ്ട് ബോഗികൾ പാളത്തിൽ നിന്നും തെന്നിമാറി. ഇതോടെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
ആലുവ റെയിൽവേ സ്റ്റേഷനിൽ മൂന്നാം ലൈനിലേക്ക് മാറുന്നതിനിടയിലാണ് പാളം തെറ്റിയത്. ബോഗികളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ആർക്കും പരിക്കില്ല. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്. റെയിൽവെ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി ബോഗികള്‍ വേർപെടുത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇരുട്രാക്കുകളിലും ഇതോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിലച്ചു.
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ
1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.
പുറപ്പെടുന്ന സമയം പുനഃക്രമീകരിച്ചവ
ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ് (22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.