കോഴിക്കോട്: തടവറയിൽ തളച്ചിട്ടവരെ വീണ്ടും ജീവിതത്തിലേക്ക് കൈപ്പിടിച്ച് ഉയർത്തിക്കൊണ്ടുവന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫിറോസ് മർച്ചൻറിന് കോഴിക്കോട് പൗരാവലിയുടെ കൂപ്പുകൈ. സാമൂഹിക സേവന പാതയിൽ കേട്ടറിവുപോലുമില്ലാത്ത പുതിയ വഴി തുറന്ന മനുഷ്യസ്നേഹിയെ കാണാനെത്തിയവരെക്കൊണ്ട് ടാഗോർ ഹാൾ വീർപ്പുമുട്ടി.പിഴയടക്കാൻ പണമില്ലെന്ന കാരണത്താൽ യു.എ.ഇയിലെ ജയിലുകളിൽനിന്ന് 5500 േപരെ മോചിപ്പിച്ച ‘വാരാദ്യ മാധ്യമ’ത്തിലെ കഥാനായകനെ കാണാൻ അയൽജില്ലകളിൽനിന്നും ആളുകളെത്തി. കൽത്തുറുങ്കിൽ കഴിയുന്നവരുടെ പേരുകളും ചിലർ കൈമാറി.
ഗൾഫിലെ ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഫിേറാസ് മർച്ചൻറ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള സർക്കാർ ആവശ്യപ്പെട്ടാൽ ഗൾഫിലെ ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് വലിയ വായിൽ പ്രസംഗിക്കാൻ മത്സരിക്കുന്നവർ ഏറെയുള്ള നാട്ടിൽ ഫിറോസ് മർച്ചൻറ് അദ്ഭുത പ്രതിഭാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നടൻ ദേവൻ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ് കുമാർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. തോട്ടത്തിൽ റഷീദ്, ഹനീഫ ഹാജി എന്നിവർ പൊന്നാടയണിയിച്ചു. പാണക്കാട് ബഷീറലി തങ്ങൾ സംസാരിച്ചു. പി.കെ. അഹമ്മദ്, എം.പി. അഹമ്മദ്, ഡി.സി.ഡി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, ഡോ. പി.സി. അൻവർ, പി.എ. ഹംസ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. എം.കെ. ദിനേശ് സ്വാഗതവും കോഒാഡിനേറ്റർ സജീവ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.