മൂലമറ്റം (ഇടുക്കി): മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലെ 5, 6 ജനറേറ്ററുകളുടെ അപ്പ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണികൾ മാറ്റിവെക്കാൻ സാധ്യത. അറ്റകുറ്റപ്പണികൾക്കായി നിലയം പൂർണമായും അടക്കുമ്പോൾ ഉണ്ടാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയാതെ വരുമെന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
ഇന്നുമുതൽ ഡിസംബർ 10 വരെയാണ് അറ്റകുറ്റപണിക്കൾക്കായി തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയിൽ ചേർന്ന യോഗത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബദൽ മാർഗം ഒരുക്കാതെ അറ്റകുറ്റപണികൾ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ മലങ്കര അണകെട്ടിനെയും, തൊടുപുഴ ജലാശയത്തെയും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യം ഉണ്ടാവും. ഈ പ്രശനം വരുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നും രാഷ്ട്രീയ നേതൃത്വം ഭയക്കുന്നുണ്ട്. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എങ്കിലും അറ്റകുറ്റപ്പണി നീട്ടിവെക്കാനാണ് സാധ്യത.
നിലയം ഒരു മാസക്കാലം പൂർണമായും അടക്കാതെയും അറ്റകുറ്റപ്പണി നടത്താൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചോർച്ചയുള്ള രണ്ട് ബട്ടർഫ്‌ളൈ വാൽവുകൾ മാറ്റി പുതിയത് സ്ഥാപിച്ചാൽ രണ്ടാം ഘട്ടത്തിലെ 5 , 6 ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി മാത്രമായി നടത്താൻ സാധിക്കും. രണ്ടാം ഘട്ടത്തിന്റെ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഒന്നാംഘട്ടത്തിലെ 1, 2, 3 നമ്പർ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനും കഴറിയും. കാലപ്പഴക്കം ചെന്ന രണ്ട് ബട്ടർഫ്‌ളൈ വളവുകളും ഉടനെ മാറ്റി സ്ഥാപിക്കേണ്ടി വരും. ആയത് വേഗത്തിലാക്കാക്കിയാൽ പ്രശ്‌നത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.