തിരുവനന്തപുരം: വ്യവസായ നിക്ഷേപം ശക്തിപ്പെടുത്താൻ പുതിയ സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡിയും നികുതി ഇളവുകളും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എം.എസ്.എം.ഇ ഇതര സംരംഭങ്ങൾക്ക് സ്ഥിര മൂലധനത്തിന്റെ 10 ശതമാനം വരെ (10 കോടിയിൽ കവിയാത്ത) നിക്ഷേപ സബ്സിഡി നൽകും. സ്ഥിര മൂലധനത്തിന്റെ 100 ശതമാനം തുക സംസ്ഥാന ജി.എസ്.ടി വിഹിതത്തിൽ മടക്കിനൽകും.
ആറ് മാസത്തേക്ക് അപ്രന്റിസുകളുടെ വേതനത്തിന്റെ 50 ശതമാനം തുക (5000 രൂപ വരെ) സർക്കാർ നൽകും. ഇതടക്കം നിർദേശങ്ങൾ അടങ്ങുന്ന കരട് വ്യവസായനയം മന്ത്രി പി. രാജീവ് പുറത്തിറക്കി. ഭാവി ജോലികള്‍ക്കും വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും പര്യാപ്തമായ രീതിയില്‍ യുവാക്കളുടെ നൈപുണ്യം നവീകരിക്കുന്നതിന് നയം ഊന്നൽ നൽകുന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് നിർദേശങ്ങൾ
- സൂക്ഷ്മ-ചെറുകിട ഇടത്തം സംരംഭങ്ങൾക്ക് അഞ്ച് വർഷം വൈദ്യുതി ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ് നൽകും.
- എം.എസ്.എം.ഇ സംരംഭങ്ങൾക്ക് ഓഹരി വിപണനത്തിലൂടെ ധനസമാഹരണം പ്രോത്സാഹിപ്പിക്കും. ഇതിന് ചെലവാകുന്ന തുകയുടെ പകുതി (പരമാവധി ഒരു കോടി വരെ) മടക്കി നൽകും.
- സർക്കാർ വ്യവസായ പാർക്കുകളിലും അംഗീകൃത സ്വകാര്യ പാർക്കുകളിലും ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ് എന്നിവ പൂർണമായും ഒഴിവാക്കും.
- സ്ത്രീ-പട്ടിക വിഭാഗക്കാർ സംരംഭത്തിനായി സംസ്ഥാനത്ത് എവിടെയും ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുമ്പോഴും ഇവ ഒഴിവാക്കും.
- സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുന്ന സൺറൈസ് സംരംഭങ്ങൾക്ക് അഞ്ച് വർഷത്തേക്ക് പലിശയിൽ രണ്ട് ശതമാനം വരെ സബ്സിഡി.
- 100 കോടിയിലധികം മുതൽ മുടക്കുള്ള നിർമാണ വ്യവസായങ്ങൾക്കും ലോജിസ്റ്റിക് പാർക്കുകൾക്കും ഭൂമി തരംമാറ്റം ആവശ്യമാണെങ്കിൽ തരംമാറ്റ ഫീസിൽ 50 ശതമാനം ഇളവ്. അവിടെ സ്ഥാപിക്കുന്ന കെട്ടിടങ്ങൾക്ക് അധികമായി ഈടാക്കുന്ന ഫീസിൽ ഇളവ് നൽകും.
- എം.എസ്.എം.ഇ സംരംഭങ്ങൾക്ക് വിദേശത്തെ വ്യവസായ പ്രദർശനങ്ങളിൽ പങ്കെടുക്കാൻ അഞ്ച് ലക്ഷം രൂപ നൽകും.
- പേറ്റന്റ്, കോപ്പി റൈറ്റ്, ട്രേഡ്മാർക്ക്, ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രേഷൻ എന്നിവക്ക് വേണ്ടിവരുന്ന തുകയുടെ 50 ശതമാനം വരെ (പരമാവധി 30 ലക്ഷം) മടക്കി നൽകും.
- ഗുണനിലവാര മാർക്കുകൾ, വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവശ്യമായ മാർക്കിങ്ങുകൾ എന്നിവക്ക് വേണ്ടിവരുന്ന ചെലവിന്റെ പകുതി (പരമാവധി 25ലക്ഷം) വരെ മടക്കി നൽകും.
- മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണ-പുനരുപയോഗം, എനർജി ഓഡിറ്റ്, ജല ഓഡിറ്റ് സംവിധാനങ്ങൾക്ക് വേണ്ടി വരുന്ന തുകയുടെ 25 ശതമാനം (പരമാവധി 25 ലക്ഷം വരെ) മടക്കി നൽകും.
- നാലാം വ്യവസായ വിപ്ലവ ഭാഗമായി വേണ്ട സംവിധാനം ഒരുക്കാൻ ചെലവാകുന്ന തുകയുടെ 20 ശതമാനം (പരമാവധി 25 ലക്ഷം) വരെ തിരികെ നൽകും.
വ്യവസായത്തിന് പ്രോത്സാഹനം നൽകുന്ന മേഖലകൾ:
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കുന്ന സംരംഭങ്ങൾ, ബഹിരാകാശ മേഖല, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിങ്, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനും മാനുഫാക്ചറിങ്ങും, ഇലക്ട്രിക് വാഹനങ്ങൾ, എൻജിനീയറിങ്ങും ഗവേഷണ വികസനവും, ഭക്ഷ്യ സാങ്കേതികവിദ്യ, ഗ്രാഫീൻ, ഹൈടെക് ഫാമിങ്, ഉയർന്ന മൂല്യവർധിത റബർ ഉൽപന്നങ്ങൾ, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, പുനരുപയോഗ ഊർജം, റീട്ടെയിൽ, റോബോട്ടിക്സ്, ടൂറിസവും ഹോസ്പിറ്റാലിറ്റിയും, ത്രീഡി പ്രിന്റിങ്, മറൈൻ ക്ലസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.