തിരുവനന്തപുരം: സാമൂഹിക സമ്പർക്കം ഒഴിവാക്കാനും വ്യക്തിയകലം പാലിക്കാനും ആവർത്തിക്കുേമ്പാഴും നിർദേശങ്ങളെല്ലാം തകിടംമറിച്ച് തിങ്കളാഴ്ചയിലെ കെ.എസ്.ആർ.ടി.സി യാത്ര. സർവിസ് കുറച്ചെങ്കിലും യാത്രക്കാർ കുറയാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. രണ്ടും മൂന്നും ബസിൽ കയറേണ്ടവർ ഒരു ബസിൽ തിങ്ങിക്കയറിയതോടെ ആരോഗ്യവകുപ്പ് നിർദേശങ്ങളെല്ലാം തലകീഴായി.
സർക്കാർ ഒാഫിസുകളും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം പ്രവർത്തിക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് രാവിലെ മുതൽ ബസ് സ്റ്റോപ്പുകളിലെത്തിയത്. ട്രെയിൻ ഇല്ലാത്തതിനാൽ ആ യാത്രക്കാരും ബസിനെ ആശ്രയിച്ചു. ഇതോടെ ബസുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്തവണ്ണം തിരക്കായി. ദേശീയപാതയിലും എം.സി റോഡിലുമെല്ലാം വലിയ ആൾക്കൂട്ടമാണ് സ്റ്റോപ്പുകളിൽ ഉണ്ടായത്. പലർക്കും ഒരു മണിക്കൂർ വരെ ബസിന് കാത്തിരിക്കേണ്ടി വന്നു.
പരാതി വ്യാപകമായതോടെ കൂടുതൽ സർവിസ് ഒാപറേറ്റ് ചെയ്യാൻ കെ.എസ്.ആർ.ടി.സി നിർബന്ധിതമായി. അപ്പോഴേക്കും ഒാഫിസ് സമയം കഴിയുകയും തിരക്ക് അവസാനിക്കുകയും ചെയ്തു. വൈകുന്നേരം സമാന തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസ് ഏർപ്പെടുത്തി.
കോവിഡ് സാഹചര്യത്തിൽ ബസ് സർവിസ് പൂർണമായി നിർത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. ബസുകളിൽ മതിയായ സുരക്ഷ മാനദണ്ഡം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിശേഷിച്ചും. അതേസമയം പൊതു അവധി പ്രഖ്യാപിക്കാത്തിടത്തോളം സർവിസ് പൂർണമായും നിർത്തിവെക്കൽ സാധ്യമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ വരുന്നതോടെ ഇതിനനുസരിച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
സർവിസുകൾ കൂടുതലും ജില്ലകൾക്ക് അകത്തോ രണ്ട് ജില്ലകളുടെ സഞ്ചാരപരിധിയിലോ പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. യാത്രക്കാരുടെ ആവശ്യകതക്കനുസരിച്ച് സർവിസ് നടത്താനും തീരുമാനിച്ചിരുന്നു. യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ക്രമീകരണങ്ങളെല്ലാം താളം തെറ്റിയെന്നതാണ് തിങ്കളാഴ്ചയിലെ അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.