ഗാന്ധിനഗർ: 37 വർഷം മുമ്പ് ഫിലിം റപ്രസേന്ററ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ വച്ച് കത്തിച്ച കേസിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിൽ ഉണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന നടത്തി ക്രൈംബ്രാഞ്ച് പൊലീസ്. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്‍റെ പരിശോധന. എന്നാൽ, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച വ്യക്തിക്ക് ഉണ്ടായിരുന്നുള്ളൂയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോട്ടയം ആർപ്പൂക്കരയിലെ നവജീവൻ ആസ്ഥാനത്ത് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്.
അടൂർ പന്നിവിഴ സ്വദേശിയെന്ന് പറയപ്പെടുന്ന ജോബ് എന്നയാളെ കുറിച്ച് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് എത്തിയത്. എന്നാൽ, പൊലീസിന് പ്രഥമദൃഷ്ടിയിൽ തന്നെ അത് സുകുമാരക്കുറുപ്പ് അല്ലെന്ന് മനസിലായി. 172 സെ.മീ ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്. ജോബിന് 162 സെ.മീറ്ററും. നാലുവർഷം മുമ്പ് ഉത്തർപ്രദേശിലെ ലഖ്നോ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയതാണ് ജോബ്. ആശുപത്രിയിലെ മലയാളി മെയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് അന്ന് ജോബിനെ ശുശ്രൂഷിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ നല്ല സൗഹൃദമായി.
ജോബിനെ നാട്ടിലെത്താൻ സഹായിക്കാൻ അജേഷ് ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി ചേർന്ന് ജോബിന്‍റെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ആരും തേടിയെത്തിയില്ല. ഒടുവിൽ അജേഷ് നവജീവൻ ട്രസ്റ്റി പി.യു. തോമസുമായി ബന്ധപ്പെടുകയും സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. തുടർന്ന് രോഗവിമുക്തനായ ശേഷം ജോബിനെ 2017 ഒക്ടോബർ 19ന് ലഖ്നോവിൽ നിന്ന് അജേഷിന്‍റെ സ്വന്തം ചെലവിൽ നവജീവനിലെത്തിച്ചു.
ഇപ്പോൾ നാട്ടിൽ കഴിയുന്ന അജേഷിന് കുറച്ചുനാൾ മുമ്പ് കിങ് ജോർജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഒാജയുടെ ഫോൺ കോൾ എത്തി. 'അന്ന് നമ്മൾ ചികിത്സിച്ച രോഗി കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണോ എന്നായിരുന്നു ഡോക്ടറിന്റെ സംശയം. സുകുമാരക്കുറുപ്പിന്‍റെ തിരോധാനം സംബന്ധിച്ച് 45 മിനിറ്റ് നീളുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആ ജ്തക്കിന്‍റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു. ഇതുകണ്ടപ്പോളാണ് ഡോക്ടർക്ക് സംശയം തോന്നിയത്. ഇതുകേട്ടപ്പോൾ അജേഷിനും ഇതേ സംശയമുണ്ടായി. സുകുമാരക്കുറുപ്പിന്‍റെ ജീവിം വിലയിരുത്തിയപ്പോൾ അജേഷിന്‍റെ സംശയം ഇരട്ടിക്കുകയും ചെയ്തു.
എയർഫോഴ്സിലായിരുന്നു ജോലിയെന്നാണ് ജോബ് പറഞ്ഞത്. സുകുമാരക്കുറുപ്പും എയർഫോഴ്സിൽ േജാലി ചെയ്തിട്ടുണ്ട്. 35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുന്നു, ലഖ്നോവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം, അവർ ഇറക്കി വിട്ടതിനെ തുടർന്ന് തെരുവിൽ താമസിക്കുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നൊക്കെയാണ് ചികിത്സയിലിരിക്കെ ജോബ് പറഞ്ഞത്. സുകുമാരക്കുറുപ്പ് ഉത്തരേന്ത്യയിൽ എവിടെയോ ആയിരുന്നെന്ന് പണ്ട് വാർത്തകളിൽ കണ്ടതും അജേഷിന്‍റെ സംശയം ഇരട്ടിച്ചു. ഇത് ചില ഓൺലൈൻ മാധ്യമങ്ങളുമായി അജേഷ് പങ്കുവെക്കുകയും വാർത്തയാകുകയുമായിരുന്നു. ഇത് കണ്ടാണ് കോട്ടയം ക്രൈംബ്രാഞ്ചിന്‍റെ സഹായത്തോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് നവജീവനിൽ പരിശോധന നടത്തിയത്.
2020 മാർച്ചിൽ സുകുമാരക്കുറുപ്പിന്‍റെ മകൻ ഫേസ്ബുക്കിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഒരു പെൺകുട്ടിയും പ്രായമുള്ള ഒരാളും ഇരിക്കുന്ന ഫോട്ടോയായിരുന്നു അടിക്കുറിപ്പില്ലാതെ പങ്കുവെച്ചത്. ആശുപത്രി കിടക്കയിൽ നിന്നെടുത്തതെന്ന് കരുതുന്ന ഈ ഫോട്ടോയിലെ ആൾക്ക് നവജീവനിൽ കഴിയുന്ന ജോബിനുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയതും പൊലീസിന്‍റെ സംശയം വർധിപ്പിച്ചിരുന്നു. മകൻ പങ്കുവെച്ച ഫോട്ടോയിലെ ആൾക്ക് ജീവനോടെയുണ്ടെങ്കിൽ കുറുപ്പിന് ഇപ്പോൾ കാണുന്ന പ്രായമാണ് തോന്നുന്നത്. കണ്ണട ധരിച്ചയാൾ നരച്ചമുടി പറ്റെ വെട്ടിയിട്ടുണ്ട്. ചുണ്ടിനും കണ്ണുകൾക്കുമൊക്കെ കുറുപ്പുമായി നല്ല സാമ്യവും. കുൈവെത്തിലുണ്ടായിരുന്ന മകൻ പിന്നീട് വാരണാസിയിലേക്ക് താമസം മാറ്റിയെന്നാണ് പ്രൊൈഫലിൽ ഉള്ളത്. കുറുപ്പ് ഉത്തരേന്ത്യയിലുണ്ടായിരുന്നെന്ന വിവരം മുമ്പ് പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.