തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ സമാന്തര ഭരണം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധങ്ങളായി മാറി. ഏജൻസികൾ രാഷ്ട്രീയമായി നീങ്ങുമ്പോൾ അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണ സംഘത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും കേരളത്തിനും എതിരാണ്. എല്ലാ നിയമത്തിനും മുകളിലാണ് കേന്ദ്ര ഏജൻസികൾ എന്നുവന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജൻസികൾ തിരക്കഥ തയാറാക്കി ചോർത്തിനൽകുന്ന രീതി തുടരുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനം തകർക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധമായി മാറിയാൽ രാജ്യവ്യാപകമായി തുറന്നുകാട്ടാൻ സി.പി.എം മുന്നിട്ടിറങ്ങും.
എൻ.സി.പി എ.എഫിലെ ഒരു പ്രധാന ഘടകകക്ഷിയാണ്. അവർ എൽ.ഡി.എഫുമായി നല്ല സൗഹൃദത്തിലാണ് മുന്നോട്ടുപോകുന്നത്. എൻ.സി.പി നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ടത് സ്വാഭാവികമാണെന്നും മറ്റ് അർഥങ്ങൾ അതിനില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.